Thursday, August 18, 2011

സക്കാത്തിന്റെ സാമൂഹിക രാഷ്ട്രീയം !

എകോണമിയിലെ നീതിപൂര്‍വകകമായ വിതരണമാണ് സക്കാത്ത്. സമൂഹത്തില്‍ ഉള്ളവന്‍ എന്നും, ഇല്ലാത്തവന്‍ എന്നുമുള്ള അതിര്‍ വരമ്പിന്റെ ബാലന്‍സിംഗ് സൂചികയില്‍ അദൃശ്യ നീതിയുടെ സ്ഥാപനമാണ്‌ ഈ സാമൂഹിക എക്കോണമി നിര്‍വഹിക്കുന്നത്. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ്‌. സമ്പത്ത് കൈകാര്യം ചെയ്യുന്നത് അല്ലാഹു വിന്റെ പ്രധിനിധിയായി ഭൂമിയിലേക്ക്‌ നിശ്ചയിച്ച മനുഷ്യനും. സമ്പാദനവും, വിനിയോഗവും എങ്ങിനെയെന്ന കൃത്യമായ നിര്‍ദേശം സക്കാത്തിന്റെ ഘടന നിര്‍ണ്ണയിക്കുമ്പോള്‍ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക-രാഷ്രീയ സംവിധാനത്തിന്റെ അടിത്തറ പാകുകയാണ് പ്രായോഗികമായി സക്കാത്ത് ചെയ്യുന്നത്.

വിശ്വാസത്തിന്റെ പ്രായോഗികമായ ഇടപെടല്‍ ആണ് സക്കാത്ത്. അത് കൊണ്ട് തന്നെ വിശ്വാസത്തെ സൃഷ്ടിയുടെ സാമ്പത്തിക മേഖലയുമായി കൃത്യമായി ബാലന്‍സ് ചെയ്യിപ്പിക്കുന്ന വിശ്വാസത്തിന്റെ ഉരകല്ല് കൂടിയാണ് സക്കാത്ത്. സ്രഷ്ടാവ് നിര്‍ണയിച്ച അതിപ്രധാനമായ ഈ എക്കോണമിക്ക് സോഷ്യല്‍ ഡിസ്ട്രിബൂഷന്‍ "പൌരോഹിത്യ നിര്‍വചനങ്ങളില്‍" കുടുങ്ങി പ്രജ്ഞയറ്റ നിലയില്‍ സമൂഹത്തില്‍ നിലകൊള്ളുന്നു. റമദാന്‍ മാസത്തില്‍ സക്കാത്തിനെ കുറിച്ചുള്ള സ്മരണകള്‍ പൊന്തി വരികയും, അത് കഴിഞ്ഞാല്‍ മറന്നു പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസം. ഫിക്ഹീ നിര്‍വച്ചനങ്ങല്‍ക്കായി ചടങ്ങുകള്‍ എന്നപോലെ ലേഖനങ്ങളും, പൌരോഹിത്യ പ്രസംഗങ്ങളും ഓരോ വര്‍ഷവും നടക്കുന്നു.

ചരിത്രത്തില്‍ സാമൂഹിക-സാമ്പത്തിക മേഖലയില്‍ സക്കാത്ത് നിര്‍വഹിച്ച വിപ്ലകരമായ ദൌത്യം വര്‍ത്തമാന കാലഘട്ടത്തില്‍ നിഷ്ക്രിയമായതിന്റെ കാരണങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ അപചയത്തിന്റെ ആഴത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. പൌരോഹിത്യം എന്ന മേഖലയില്‍ തങ്ങളുടെ നിര്‍വചനങ്ങളുടെ ചുറ്റുവട്ടത്തില്‍ കറങ്ങുന്ന ഒരു സാധാരണ വിഷയമായി സക്കാത്ത് മാറിയപ്പോള്‍ വിശ്വാസത്തിലെ ഗൌരവമായ ഒരു കര്‍മമേഖല നിഷ്ക്രിയമായി. സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിച്ചു. ദരിദ്ര വിഭാഗത്തിന്റെ അവകാശം എന്നത് മാറി ധനികന്റെ ഔദാര്യതിനായി കൈനീട്ടി വാങ്ങുന്ന ഒരു തലത്തിലേക്ക് സക്കാത്ത് മാറി. യഥാര്‍ത്ഥത്തില്‍ സക്കാത്ത് നിര്‍വഹിക്കുന്ന ഗൌരവമായ പങ്കിനെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുക മാത്രമാണ് ഇക്കാലമാത്രയുമുള്ള ഈ സ്മരനകളിലൂടെ നടന്നതെന്ന് സാമൂഹിക അവസ്ഥ നമ്മോടു വിളിച്ചു പറയുന്നു.

സക്കാത്തിന്റെ രാഷ്ട്രീയം. സക്കാതില്‍ രാഷ്ട്രീയമോ ? (ഇസ്ലാമില്‍) രാഷ്ട്രീയം എന്ന് കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാനു അധികവും. 
മനുഷ്യന്റെ  ആവശ്യങ്ങളെ പൂര്തീകരിക്കുന്നത് സമ്പത്താണ്‌. മനുഷ്യന്റെ അതിജീവനത്തിന്റെ രാഷ്ട്രീയ ഭാഷയും യഥാർത്ഥത്തിൽ അത് തന്നെയാണ്. അത് കൊണ്ടാണ് ഇസ്ലാം മനുഷ്യന്റെ സമ്പത്തിൽ കൈവെച്ചു കൊണ്ട് വിരൽ ചൂണ്ടുന്നത്. ചുരുക്കത്തിൽ സക്കാത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷയാണ്. ആ രാഷ്ട്രീയമെന്നത് അവകാശങ്ങളും, ജീവിത സാഹചര്യങ്ങളും നിഷേദിക്കപ്പെട്ടവരോടുള്ള സ്രഷ്ടാവിന്റെ സ്നേഹമാണ്.
ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയത്തെ സാമൂഹിക പ്രശ്നങ്ങളെ, ആവശ്യങ്ങളെ പരിഹരിക്കുന്നതിന് മനുഷ്യന്‍ ആശ്രയിക്കുന്നു. അപ്രകാരം സാമൂഹിക ജീവിതത്തിന്റെ അനിവാര്യമായ മേഖലയാണ് രാഷ്ട്രീയം. വ്യക്തികള്‍ അടങ്ങുന്ന കുടുമ്പവും, ജനങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രവും ഈയൊരു രാഷ്ട്രീയത്തെ അവലംഭിച്ചാണ് നിലകൊള്ളുന്നത്. കൃഷിയും, ജലവും, തൊഴിലും, പരിസ്ഥിതിയുമൊക്കെ ഈ കുടുമ്പ, രാഷ്ട്ര - രാഷ്ട്രീയ ഘടനയില്‍ ഇടപെടലുകള്‍ക്കായി തുറന്നു കിടക്കുന്നു. "നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കുക"എന്നാ കുര്‍ആന്റെ ആഹ്വാനം സാമൂഹിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത്തരമൊരു നീതി വ്യവസ്ഥയിലാണ് സക്കാത്ത് മനുഷ്യന്റെ രാഷ്ട്രീയം സംസാരിക്കുന്നത്, ഉള്ളവനെയും, ഇല്ലാത്തവനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ വെട്ടിമാറ്റുന്നതിനുള്ള സാമൂഹിക വളര്‍ച്ചയുടെ വിത്ത് പാകുന്നത് !

ഹലാല്‍ സമ്പാദ്യം ഓരോരുത്തരുടെയും കഴിവിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് ധന സമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന മേഖലകള്‍. ആ സമ്പാദ്യമാണ് കുടുമ്പത്തിന്റെ സാമ്പത്തിക-രാഷ്ട്രീയത്തിന് അടിത്തറ പാകുന്നത്. ധനസമ്പാദനം ഇസ്ലാം നിശ്ചയിച്ച പരിധികളില്‍ നിന്ന് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് "ഹലാല്‍" എന്ന ടെര്‍മിനോളജി പരിചയപെടുതീയിട്ടാണ്. ധന സമ്പാദനം സമൂഹത്തിനും, പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ ആകണമെന്ന് ഹലാല്‍ നിര്‍ണ്ണയിക്കുന്നു. അത്തരമൊരു സാമ്പത്തിക മേഖലയില്‍ നിന്നാണ് സക്കാത്തിന്റെ സാമൂഹിക ദൌത്യം നിര്‍വഹിക്കപ്പെടുന്നത്.
തുടരും..."സക്കാത്ത് - ഒരു സാമ്പത്തിക ശസ്ത്രക്രിയ !"

1 comment:

islamikam said...

മറ്റു പല വിഷയതിലുമെന്ന പോലെ സക്കാത്തിനെയും "തര്‍ക്കം" പിടിവിട്ടില്ല. ഒറ്റയ്ക്കു കൊടുക്കണോ, കൂട്ടായി പിരിച്ചു കൊടുക്കണോ, സംഘടനക്കു കൊടുക്കണോ, അങ്ങിനെ ചെയ്യുന്നത് ശരിയാണോ ഇതൊക്കെ പറഞ്ഞു ആകെ വികൃതമായിരിക്കുന്നു "സക്കാത്ത്".
അതിലൊന്നും വെല്യ കാര്യമില്ലെന്ന രീതിയില്‍ ജനം തര്‍ക്കങ്ങള്‍ കേള്‍ക്കാനായി മാത്രം തങ്ങളുടെ പണ്ഡിതന്മാരുടെ വായിലേക്ക് നോക്കി കണ്ണും മിഴിച്ചിരിക്കുന്നു,അത്കേട്ട് പിരിഞ്ഞു പോകുന്നു. ഒറ്റക്കും വേണ്ട, കൂട്ടായും വേണ്ട, ഒന്നും കൊടുക്കേണ്ട എന്ന രീതിയിലേക്ക് സമൂഹത്തെ മാറ്റിയെടുത്തു എന്നതാണ് ഈ തര്‍ക്ക ഗവേഷകരുടെ സക്കാത്ത് വിഷയത്തിന്റെ അനന്തര ഫലം !

"രാഷ്ട്രീയം" എന്ന് കേട്ടാല്‍ ഓക്കാനം വരുന്ന "മതപുരോഹിതരുടെ" വായില്‍ നിന്ന് സക്കാത്ത് വിഷയം "ചക്കാത്തായി " മാറുന്നത് "ദൈവിക ആരാധനയാണ് രാഷ്ട്രീയം" എന്ന് വിളിച്ചു പറയുന്ന "സക്കാത്തിന്റെ" സാമൂഹികമാനം തിരിച്ചറിയാന്‍ ഇനിയും അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ്. അതോ അറിഞ്ജീട്ടും, അറിയില്ലെന്ന് നടിച്ചു പുറംതിരിഞ്ഞു നില്‍ക്കുന്നതോ ??