Friday, February 26, 2010

ഉയര്തുന്നവരെയെങ്കിലും കുറ്റം പറയാതിരുന്നു കൂടെ !


ഒരു റബ്ബി ഉല്‍ അവ്വല്‍ കൂടി പ്രവാചക സ്മരണയില്‍ സജീവമാകുകയാണ്. ഒരു വിഭാഗം പ്രവാചക കീര്‍ത്തനങ്ങളും, വര്നനകളിലൂടെയുള്ള പ്രസംഗങ്ങളുമായി വേദികളില്‍ നിറയുന്നു. പോസ്ടരുകള്‍, മൈക്ക് അനൌണ്‍സ്മെന്റുകള്‍ തുടങ്ങിയവയവുമായി കവലകളും, തെരുവുകളും ! ഇതിനെ എതിര്‍ക്കുന്ന വിഭാഗം മൌലൂദിനെയും, മദഹു പാട്ടുകളേയും, ഘോഷയാത്രകളെയും വിമര്‍ശിച്ചു ഇതിനെതിരെ സജീവമാകുന്നു. യദാര്‍ത്ഥ പ്രവാചക സ്നേഹം പ്രവാചക ചര്യയെ ജീവിതത്തില്‍ പുലര്‍ത്തുക എന്നതാണെന്നും, പ്രവാചക ചര്യയിലില്ലാത്ത ഇത്തരം ആഘോഷങ്ങള്‍ പ്രവാചക ചര്യക്ക്‌ എതിരാണെന്നും, അത് ബിദ്അത്താണെന്നും വ്യക്തമാക്കി ബോധവല്‍ക്കരിക്കുന്നു.
പ്രവാചകന്‍ മുഴു ജീവിതത്തില്‍ പ്രവര്‍ത്തിച്ചു മാതൃകയാക്കി ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവിക സന്ദേശത്തെ വിശ്വാസിയുടെ സാമൂഹ്യ , സാംസ്കാരിക, സാമ്പത്തിക മേഘലകളില്‍ മുഴുവന്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്നു പറയുന്ന മറ്റൊരു വിഭാഗവും തങ്ങളുടെ കര്‍മ പതതിലൂടെ പ്രവാചക സന്ദേശം വിളിച്ചു പറയുന്നതില്‍ വ്യാപ്ര്തരാണ്.
പക്ഷെ...
പ്രവാചക സ്മരണയില്‍ മുഴുകിയിരിക്കുന്ന മാതൃകയാകേണ്ട സമൂഹത്തിലെ പണ്ഡിതര്‍, അനുയായികള്‍, തങ്ങളുടെ സംഘടനയിലേക്ക് ചുരുങ്ങി, പ്രവാചകന്‍ വിളിച്ചു പറഞ്ഞ "അല്ലാഹുവിന്റെ ദീനിനെ നിങ്ങള്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത് " എന്ന കുര്‍ആന്‍ സന്ദേശം വിസ്മരിക്കുകയാണ്. തങ്ങളുടെ ആദര്‍ശം ശരിയെന്നും, തങ്ങളാണ് യദാര്‍ത്ഥ തൌഹീദ് വാഹകരെന്നും, പ്രവാചക ചര്യ തങ്ങളാണ് ജീവിതത്തില്‍ മുഴുവന്‍ പകര്തുന്നതെന്നും അവകാശവാദമുന്നയിച്ചു വിഘടിച്ചു നില്‍ക്കുന്നു. പ്രവാചക ദിനം എല്ലാ വര്‍ഷവും കൊണ്ടാടപെടുമ്പോള്‍ പ്രവാചക സ്നേഹം എന്നത് തങ്ങള്‍ രൂപപെടുത്തിയ ചടങ്ങുകളില്‍ ഒതുങ്ങുന്നു. വിഭാഗിയത സമൂഹത്തില്‍ പൂര്‍വാധികം നിലകൊള്ളുകയും ചെയ്യുന്നു.
സമൂഹത്തില്‍ സൃഷ്ടിക്കേണ്ട ഇസ്ലാമിന്റെ ഗുണ ഫലങ്ങളെ ഈ വിഭാഗീയതകള്‍ അന്യമാക്കുകയാണ്. ഒരു സമൂഹം സൃഷ്ടിക്കേണ്ട മാതൃക എവിടെയെല്ലാം എന്നത് പോലും അപവാദങ്ങളില്‍ കുടുങ്ങുയാണ്. യോജിപ്പിന്റെ മേഖലകള്‍ തേടുന്നതിനു പകരം അനുഷ്ടാന വിഷയങ്ങള്‍ തങ്ങളുടെ പൊതു വിഷയങ്ങളാക്കി മാറ്റി, തര്‍ക്കങ്ങളും, കുതര്‍ക്കങ്ങളുമായി ഓരോ വിഭാഗവും പരസ്പരം ആശയ സന്ഘട്ടനങ്ങളിലാണ്. ഈ ആശയ വൈജാത്യമാകട്ടെ സൃഷ്ടാവിന്റെ ഭൂമികയില്‍ അനുഷ്ടാനങ്ങല്‍ക്കപ്പുറത്ത്, ജീവിതത്തെ ക്രമപെടുതെണ്ട സാമൂഹിക, സാമ്പത്തിക മേഖലകളെ പരിഗണിക്കുമ്പോള്‍ അപ്രധാനവുമാണ്. അത്തരം മേഖലകളെ ഒഴിച്ച് നിര്‍ത്തി ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയില്ല എന്നിരിക്കെ എന്ത് ആദര്‍ശമാണ് തങ്ങള്‍ ആ മേഖലകളില്‍ സീകരിക്കുന്നത് എന്നത് വിഷയമല്ല. തങ്ങളാണ് പ്രവാചകന്റെ യഥാര്‍ത്ഥ അനുയായികലെന്നും, അതല്ല തൌഹീദ് പറയുന്ന തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികലെന്നും പറയുമ്പോള്‍ തങ്ങള്‍ സീകരിക്കുന്ന മേല്‍ പറഞ്ഞ പൊതു ജീവിതത്തിലെ ആദര്‍ശങ്ങള്‍ ഒന്ന് തന്നെയാണ് എന്ന യാഥാര്‍ത്യത്തെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അവിടെ എന്ത് നിലപാട്, ആര് ഏറ്റെടുക്കണം, എങ്ങിനെ സജീവമാകണം എന്നതിന് യാതൊരു നിര്‍ദേശങ്ങളും ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തന മണ്ടലതിലൂടെ സമൂഹത്തിനു സമര്‍പ്പിക്കുന്നുമില്ല.
പൊതു ജീവിതത്തില്‍ ഇസ്ലാമിന്റെ മുഴു ജീവിത ആദര്‍ഷ ഭൂമികയില്‍ നിന്ന് കൊണ്ട് എപ്രകാരം വിഷയങ്ങളില്‍, പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ സജീവമാകാം എന്നത് പ്രയോഗ വല്ക്കരിച്ചു കാണിക്കുമ്പോള്‍ അത് ചെയ്യുന്ന വിഭാഗത്തെ അനുകൂലിക്കാനുള്ള ആര്‍ജ്ജവം ഈ സംഘടനകള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ ഇസ്ലാമിക സമൂഹത്തിന്റെ നിര്‍ഭാഗ്യമെന്നു പറയട്ടെ അതും ഉണ്ടായില്ല എന്ന് മാത്രമല്ല സമൂഹ മധ്യത്തില്‍ അവരെ തുറന്നു എതിര്‍ത്ത് അനുയായികളെ ചിന്താപരമായി നിഷ്ക്രിയമാക്കി തങ്ങളുടെ ''ആദര്‍ശത്തില്‍ '' നിലനിര്‍ത്തി പോരുകയെന്ന ദൌത്യത്തില്‍ മാത്രം മുഴുകുകയാണ്.
സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. സൃഷ്ടാവ് ഏകനാണെന്ന ആദര്‍ശത്തിന്റെ പേരിലെങ്കിലും പ്രവാചകന്റെ അനുയായികള്‍ , സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. ഒരു സംഘടിത (ഉമ്മത്ത് ) രൂപത്തില്‍ മാത്രമേ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ തങ്ങളുടെ ചിന്തകള്‍ ഏകീകരിച്ചു സമൂഹത്തിനു മാതൃകയാകുന്ന കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ. വിഭാഗീയത നഷ്ടങ്ങള്‍ മാത്രമേ വരുത്തൂ. തങ്ങളുടെ ചിന്തകളും, പ്രവര്‍ത്തനങ്ങളും തര്‍ക്കങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചിന്തക്ക് വിടെയമാകേണ്ട വര്‍ത്തമാന കാല വിഷയങ്ങളില്‍ ചിന്തകള്‍ ശൂന്യമാണ്. ഇത് മാറേണ്ടതുണ്ട്. പണ്ഡിതര്‍ ചിന്തിക്കേണ്ടതുണ്ട്. വിഭാഗീയതകള്‍ മാറ്റി നിര്തെണ്ടതുണ്ട്. പ്രവാചകന്റെ ആഗമനം ഒരു കെട്ടുറപ്പുള്ള സമൂഹത്തിന്റെ മാതൃക നിര്മിതിക്ക് വേണ്ടിയാണ്, വിഘടിച്ചു നിന്നവരെ ഒരു ആദര്‍ശത്തില്‍ ഒരുമിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഒരു വചനം, അത് സൃഷ്ടിച്ച വിപ്ലവം ചെറുതായിരുന്നില്ല. അതിലൂടെയാണ് പ്രവാചകന്‍ ഒരു മാതൃക സമൂഹത്തെ വാര്‍ത്തെടുത്തത്. തീര്‍ച്ചയായും ഈ അനുഗ്രഹീത മാസം അതിനുള്ള ഒരു വിചിന്തനത്തിന് സംഘടനകള്‍ ഉപയോഗിക്കുമെങ്കില്‍, പ്രവാചക സ്മരണ കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട ഫലം സമൂഹത്തിനു അനുഭവേദ്യമാകും.

പക്ഷെ നമ്മള്‍ എവിടെയാണ് !
...............******...............
പ്രവാചക ജീവിതത്തിലെ ഒരു ഇടപെടല്‍ എന്നോട് പറഞ്ഞത്
തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍
എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ വരുന്നതു കണ്ടു.

ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ? ,
അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി ''സ്വന്തം തലയില്‍'' വെച്ചതിനു ശേഷം ചോദിച്ചു, ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്‌?
എന്റെ വീട്ടിലേക്കാണ് .
ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, വീട്ടിലെത്തി.
വിറകു കെട്ട് ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു, പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം!
എന്താണത്!"
അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു.......
ആ മുഹമ്മദ്‌ ഞാനാണ് !

...............................
ആ സ്ത്രീയുടെ വിറകു ഉയര്‍ത്തി സ്വയം തലയിലേറ്റിയ ഉദാത്തമായ മനുഷ്യ നന്മ , അത് ഹൃദയങ്ങളിലുണ്ടാക്കിയ അലകളായിരിക്കുമോ എന്റെയും, നിങ്ങളുടെയും പൂര്‍വികരെ ഇസ്ലാം പുണരുവാന്‍ കാരണമായ ഇസ്ലാമിന്റെ പ്രായോഗിക സന്ദേശം !
എനിക്ക് ഈ ഇരുട്ടില്‍ പ്രവാചകന്റെ ആ നന്മയുടെ വെളിച്ചമല്ലാതെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പക്ഷെ..
എന്നീട്ടും മറ്റുള്ളവര്‍ക്ക് എങ്ങിനെ ഇരുട്ടില്‍ തപ്പാന്‍ കഴിയുന്നു........