Tuesday, March 30, 2010

ശാക്തീകരണ വ്യാക്ക്യാനങ്ങളും, സമൂഹവും

ജമാഅത്തെ ഇസ്ലാമി തീരത്ത് നിന്നും സ്ത്രീ സമൂഹത്തിന്റെ ഒരു ശാക്തീകരണ കാറ്റ് രൂപം പ്രാപിച്ചു ഈയടുത്താണ് കേരളത്തില്‍ ആഞ്ഞു വീശിയത്.
ചില കേന്ദ്രങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളും, പ്രത്യാഘാതങ്ങും ഉണ്ടായത് സ്വാഭാവികം. സുന്നത്തും, ബിദ് അതും നോക്കി, കയ്യും, വസ്ത്രവും നോക്കി, വാടാപ്രതിവാദത്തില്‍ ഹരം കൊണ്ടിരുന്നവര്‍ പെട്ടെന്ന് ആരവം കേട്ട് തിരിഞ്ഞു നോക്കി.
"സ്ത്രീ ശാക്തീകരണം"
സഫ നഗറില്‍ അവരും കണ്ടു, സ്ത്രീകള്‍ !
ഇസ്ലാമിക വസ്ത്ര ധാരണത്തില്‍ ഒരു സ്ത്രീ കൂട്ടായ്മ. വേദിയില്‍ ഹൃദയ സ്പ്രുക്കായ മാതൃത്വത്തിന്റെ ഭാഷ, സമൂഹത്തിന്റെ അധ പതനത്തില്‍ വേദനിക്കുന്ന, പുത്രന്മാരെ, പുത്രിമാരെ നല്‍കി സമൂഹ സൃഷ്ടിക്കു നാന്ദി കുറിച്ച ഹവ്വയുടെ മാതൃത്വത്തിന്റെ , പിന്‍ ഗാമികളുടെ നന്മയുടെ വീന്ടെടുപ്പിനായുള്ള ശബ്ദം.
സ്ത്രീകളെ വില്‍പ്പന ചരക്കാക്കി കമ്പോള വല്ക്കരിച്ചു, ഉപഭോഗ വസ്തുവാക്കി, അസ്ഥിത്വം നഷ്ടപെടുത്തിയപ്പോള്‍ അന്യമായത് മൂല്യങ്ങളുടെ, നന്മയുടെ ചിന്തകളും, അതിനെ തുടര്ന്നുണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുമായിരുന്നു.
"സത്യവിശ്വാസികളും, സത്യ വിശ്വാസിനികളും പരസപരം മിത്രങ്ങലാകുന്നു. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിരോധിക്കുന്നു. ....".സൂറ: അതൌബ - 71


സമൂഹത്തിലെ സ്ത്രീവിഭാഗത്തിന് എല്ലാ മേഖലയിലും മാതൃകയായി നിലയുരപ്പിക്കേണ്ട ഇസ്ലാമിലെ സ്ത്രീ, അവള്‍ എവിടെയോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ആര് ആര്‍ക്കു മാതൃക. ചിന്തകള്‍ അന്യമാക്കപെട്ട ലോകത്ത് തങ്ങള്‍ അകപെട്ടു പോയതിന്റെ പ്രത്യാഗാതമാണ് സമൂഹത്തിലെ തിന്മകളുടെയും, ചൂഷണത്തിന്റെയും ആധിക്ക്യം കൂടാന്‍ കാരണമെന്ന് സ്ത്രീ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. സൃഷ്ടാവ് നല്‍കിയ ചിന്തയുടെയും, അറിവിന്റെയും കഴിവിനെ ചിലര്‍ വ്യാക്ക്യാനിച്ചു വിക്രുതമാക്കിയപ്പോള്‍, സൃഷ്ടാവ് അറിവ് നല്‍കിയെങ്കില്‍, ചിന്ത നല്‍കിയെങ്കില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കിയെങ്കില്‍, ആ കഴിവുകള്‍ ഉപയോഗിക്കുന്നതാണ് സൃഷ്ടാവിനോട് ചെയ്യുന്ന നീതിയെന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിഞ്ഞു. തങ്ങളുടെ കഴിവുകളെ നന്മയുടെ, അറിവിന്റെ മേഖലയിലേക്ക്, തിരിച്ചു വിടുവാന്‍, അറിവിലൂടെ നിര്‍ഭയരായി സമൂഹത്തില്‍ വലവിരിച്ചിരിക്കുന്ന ചതികുഴികള്‍ക്കെതിരെ നിലകൊള്ളുവാന്‍, അതിനു സ്ത്രീ സമൂഹത്തിനെ പ്രാപ്തരാക്കുവാന്‍ നന്മയുടെ വക്താക്കലാകേണ്ട സ്ത്രീ സമൂഹത്തിനു കഴിയേണ്ടതുണ്ട്. സമയം തീര്‍ക്കാന്‍ സീരിയലുകളുടെയും, പ്രണയ-മാസാല സിനിമകളുടെയും, കാഴ്ചക്കാരായി ഒരു സ്ത്രീ സമൂഹം മാറിയപ്പോള്‍ അവര്‍ക്ക് പുറം ലോകത്തിന്റെ അജണ്ടകള്‍ മനസ്സിലാകാതെ പോയി. ബുദ്ധിയുടെയും, ചിന്തയുടെയും, അറിവിന്റെയും വിള നിലമാകേണ്ട ഇസ്ലാമിലെ സ്ത്രീ ഇതര സ്ത്രീകളില്‍ നിന്നും വളരെ അകന്നു പോയി. സമൂഹത്തില്‍ അനീതിക്കെതിരെ, ചൂഷനങ്ങല്‍ക്കെതിരെ, ഇതര സ്ത്രീ നേതൃത്വങ്ങളും, ബുദ്ധിജീവികളും, മുന്നില്‍ നിന്നപ്പോഴും തങ്ങള്‍ക്കു അസ്ഥിത്വമുണ്ടോ എന്നാ സംശയത്തിലായിരുന്നു ഈ സമുദായത്തിലെ സ്ത്രീകള്‍ അകപെട്ടിരുന്നത്. അകപെടുത്തിയിരുന്നത്‌ എന്ന് പറയുന്നതാകും ശരി. പക്ഷെ.. ഇന്ന് ചിന്തകള്‍ പ്രകടമാണ്, മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീ ബോധവതിയാണ്. ലോകത്തിന്റെ ഗതിമാറ്റം സ്ത്രീ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്റെ ശബ്ദമാണ് സമൂഹത്തില്‍ ഉയരുന്നത്. ഇപ്പോള്‍ പലതരം വ്യാക്യാനങ്ങള്‍ നല്‍കിയെങ്കിലും സ്ത്രീ ശാക്തീകരണം ആകാമെന്ന് പ്രസ്താവനകളിലൂടെ വന്നു കൊണ്ടിരിക്കുന്നു. പ്രസ്താവനകള്‍ വിവാദങ്ങള്‍ ആകുന്നതും കണ്ടു കൊണ്ടിരിക്കുന്നു.
ഇസ്ലാമിക വസ്ത്രധാരണത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഇടപെടുന്നതിനു തടസ്സമില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. നൂര്‍ജാഹനും, ചാന്ദ്ബീബിയും, സ്ത്രീകളായിരുന്നു. ഈ കാലഘട്ടത്തില്‍ ബേനസീര്‍ ഭൂട്ടോയും, ഖാലിദ സിയയും, ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫാത്തിമാ ഭീവിയും സ്ത്രീയായിരുന്നു.
ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയുടെ കാലഘട്ടത്തിലെ കുര്‍ ആന്‍ പരാമര്‍ശിച്ച ഒരു ഭരണാധികാരി ബള്‍ക്കീസ് രാജ്ഞി സ്ത്രീയായിരുന്നു. അപ്പോള്‍ പിന്നെ ഈ കാലഘട്ടത്തില്‍ അവരെ പിറകില്‍ നിര്‍ത്തുന്നത് ആരാണ്. അവര്‍ക്ക് കൊടുത്ത കഴിവ് വിനിയോഗിക്കാതിരിക്കാന്‍ അവസരം നിഷേധിക്കുന്നത് ആരാണ്.
ഉത്തരം ഇതിനെ എതിര്‍ക്കുന്നവര്‍ നല്‍കട്ടെ.
******
ഒരു പ്രത്യാഘാതം : സ്ത്രീ പുരുഷ സങ്കലനം, വേഷ വിധാനം തുടങ്ങിയ കാര്യങ്ങളില്‍ ചിട്ടയും, മര്യാദയും പാലിച്ചു അനിവാര്യമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്സിറ്റി വൈസ് ചാന്സലരും, സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ ജനറല്‍ സെക്രടരിയുമായ ഡോ। ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദവി അഭിപ്രായപെട്ടിരിക്കുന്നു. (ഗള്‍ഫ്‌ മാധ്യമം, March 19)
ആത്മഗതം :
സഫാ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ ഇതിനപാവാദമായി എന്തെകിലും സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടെത്തി പറഞ്ഞാല്‍ എല്ലാവര്ക്കും കാര്യം കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അനിവാര്യമായ സാഹചര്യം എന്നാണെന്നും, എന്താണെന്നും സമൂഹത്തിനു പകര്‍ന്നു കൊടുത്താല്‍ അപ്പോഴെങ്കിലും എല്ലാ ജമാഅത് ഇതര സ്ത്രീകള്‍ക്കും പങ്കെടുക്കാവാനും കഴിയും.
ബുദ്ധിയുള്ള സ്ത്രീകള്‍ ചിന്തിക്കട്ടെ, കഴിവുണ്ടെന്ന് സ്വയം ബോദ്യമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കട്ടെ, അവരുടെ വ്യക്തിത്വം അവരോടു സ്വന്തം കഴിവിനെ കുറിച്ച് ബോധ്യപെടുതുമ്പോള്‍ ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക. അതില്ലെന്നു സ്വയം കരുതുന്നവര്‍ അങ്ങിനെ തുടരുകയും ചെയ്യട്ടെ. സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ ചിന്തയേയും , കഴിവിനെയും മറ്റുള്ളവര്‍ തടയുന്നത് നീതിയായിരിക്കില്ല എന്ന് തിരിച്ചറിയുക.