Wednesday, August 24, 2011

സക്കാത്ത്‌ - ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷ !! (തുടര്‍ച്ച )

സക്കാത്ത്‌ - വളര്‍ച്ചക്ക് ഒരു സാമ്പത്തിക ശസ്ത്രക്രിയ !
സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നതാണ് സക്കാത്തിലൂടെ സംഭവിക്കുന്നത്‌. വ്യക്തികളുടെ ധനം നിഷ്ക്രിയമായി ഇരിക്കുന്നതിലൂടെ സാമൂഹിക വളര്‍ച്ചയില്‍ ഒരു പ്രതിസന്ധി സംഭവിക്കുന്നുണ്ട്. അവിടെയാണ് ധനത്തിന്റെ ശുദ്ധീകരണം നടക്കുന്നത്. അപ്രകാരം ധനത്തിന്റെ നിശ്ചിത ഭാഗം അര്‍ഹാരായവരിലൂടെ വിനിമയം ചെയ്യപെടുമ്പോള്‍ ആവശ്യമായ മേഖലയില്‍ അവ പമ്പ്‌ ചെയ്യപെടുന്നു. സാമ്പത്തിക വളര്‍ച്ചയെ സക്കാത്ത് എങ്ങിനെ ത്വരിതപെടുതുന്നു എന്ന് ചരിത്രങ്ങള്‍ ഉധാഹരണങ്ങള്‍ ആണ്. ഉമര്‍ (റ) ഭരണ കാലത്ത് സക്കാത്തിലൂടെ രാജ്യത്ത് സക്കാത്തിനര്‍ഹാരായവരെ പിന്നീട് അന്യമാക്കിയ സാമൂഹിക വളര്‍ച്ചയെ മനസ്സിലാക്കുന്നത് ഇന്ന് നമുക്കിടയിലുള്ള സക്കാത്ത് എന്ത് കൊണ്ട് ദാരിദ്ര്യത്തെ നിലനിര്‍ത്തുന്നു എന്ന് തിരിച്ചറിയാന്‍ സഹായിക്കും.
ഒരു മൈക്രോ കാല്‍കുലേഷന്‍ : ഒരു വ്യക്തിയുടെ നിക്ഷേപമായിരിക്കുന്ന ധനത്തിന്റെ രണ്ടര ശതമാനം വര്‍ഷത്തില്‍ സക്കാതിലേക്ക് മാറ്റുന്നതിലൂടെയാണ് ആ വ്യക്തിയുടെ ധനം ശുധീകരിക്കപെടുന്നത്. അപ്രകാരം ചെലവ് കഴിച്ചുള്ള മൂന്നു ലക്ഷം രൂപയുടെ സക്കാത്തിന്റെ വിഹിതം മാത്രം 7500 /- രൂപ വീതം 5 ലക്ഷം പേരില്‍ നിന്ന് മാത്രം ലഭിച്ചാല്‍ 375 കോടി രൂപ ഒരു വര്ഷം മാത്രം സമാഹരിക്കുവാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ വിഹിതം ഇതിനേക്കാള്‍ എത്രയോ ഇരട്ടി ആയിരിക്കുമെന്ന് സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗം വിളിച്ചു പറയുന്നു. അതിന്റെ മൂല്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം അല്ഭുതാവഹമായിരിക്കുമെന്നു പറയേണ്ടതില്ല !

സക്കാത്ത് നല്‍കാന്‍ പ്രാപ്തമാക്കുന്ന സാമൂഹിക നിര്‍ദേശം !
"നിങ്ങള്‍ നിങ്ങളുടെ ധനത്തില്‍ നിന്നും സക്കാത്ത് നല്‍കുക" എന്നാണു കുര്‍ആന്‍ ആജ്ഞാപിക്കുന്നത്. കര്‍മശേഷിയുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക. സക്കാത്ത് നല്‍കാനുള്ള ക്രിയാശേഷി സ്രഷ്ടാവ് നല്‍കിയ അനുഗ്രഹതിലൂടെ നേടുക എന്നതിന്റെ പരോക്ഷമായ കല്‍പ്പന ! ഇസ്ലാമിക സമൂഹം സക്കാത്ത് നല്കുന്നവരായിരിക്കണം, സാമൂഹിക വളര്‍ച്ചയുടെ താക്കോല്‍ അത്തരമൊരു സമൂഹത്തിന്റെ സജീവമായ ക്രിയ ശേഷിയിലൂടെ സംഭാവിക്കെണ്ടാതായിരുന്നു. പക്ഷെ, ഇന്ന് സമൂഹം എല്ലാ മേഖലയിലും പിന്‍തള്ളപെട്ടുപോയതിന്റെ യഥാര്‍ത്ഥ കാരണം തേടിയാല്‍ അന്വേഷണം അവസാനിക്കുന്നത് സക്കത്തിനു നേരെയുള്ള സമീപനത്തിന്റെയും, യഥാര്‍ത്ഥ സക്കാത്ത് വിതരണത്തിന്റെ അഭാവവും ആയിരിക്കും. ലക്ഷ്യത്തെ കാണാതെ പോയ ഗൌരവമായ ഒരു നിയമത്തെ കൈകാര്യം ചെയ്ത ഇന്നത്തെ സമൂഹത്തിനു ഈ കാലഘട്ടം സാക്ഷിയായിരിക്കും! മറ്റെല്ലാ വിജ്ഞാനത്തിലും വളര്‍ച്ച നേടിയ സമൂഹം സക്കാത്തിന്റെ വിഷയത്തില്‍ വിവേകമുപയോഗിക്കാന്‍ അനുവദിക്കാത്ത പൌരോഹിത്യ ജല്പ്പനങ്ങളെ തിരിച്ചറിയെണ്ടാതുണ്ട്. ഏകനായ സൃഷ്ടാവില്‍ വിശ്വസിക്കുക (തൌഹീദ് )എന്നതിന്റെ മാനദണ്ഡം ജീവിതത്തിന്റെ സമസ്ത മേഖലയിലും സൃഷ്ടാവിന്റെ വവസ്ഥിതിയെ നിലനിര്‍ത്തുന്ന ബാധ്യത ഏറ്റെടുക്കുക എന്നതാണ്. ആ തിരിച്ചറിവ് ഉണ്ടാകുന്നത് വരെ അപ്രധാന തര്‍ക്ക വിഷയങ്ങള്‍ക്കായി സംഘടനകള്‍ തങ്ങളുടെ സമയം ചിലവഴിച്ചു കൊണ്ടിരിക്കും. . പൌരോഹിത്യം തൌഹീദിന്റെ വൃത്തത്തെ തങ്ങളുടെ സൌകര്യത്തിനനുസരിച്ചു ചുരുക്കി പ്രാര്തനകളിലുള്ള വെറും ജല്പ്പനങ്ങളില്‍ മാത്രം ഒതുക്കിയത് കൊണ്ടാണ് ശക്തമായ ഒരു വിശ്വാസത്തിന്റെ പ്രായോഗിക മേഖലകള്‍ ശൂന്യമായത്.

സക്കാത്ത് ഫലപ്രധമാകുന്നത് എങ്ങിനെ
സക്കാത്തിനെ മതങ്ങളുടെ അചാരങ്ങളുടെ നിലവാരത്തില്‍ നിന്ന് കൊണ്ട് കൈകാര്യം ചെയ്യുന്ന സംഘടനകള്‍ സക്കാത്തിന്റെ സാമൂഹിക ലക്ഷ്യത്തിനു തടസ്സമാണ് സൃഷ്ടിക്കുന്നത്. സ്രഷ്ടാവിന്റെ നിയമത്തെ വ്യക്തി നിഷ്ടമാക്കിയതിലൂടെ അതിന്റെ പ്രയോഗവല്‍ക്കരണത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അത്തരം സംഘടനകള്‍ തിരിച്ചരിയെണ്ടാതുണ്ട്. സാമൂഹിക വളര്‍ച്ചയില്‍ വന്‍ ഗുണഫലങ്ങള്‍ അനുഭാവേധ്യമാക്കുമായിരുന്ന സക്കാത്ത് ഇന്ന് ഗുണഫലങ്ങള്‍ അന്യമാക്കുന്ന രീതിയില്‍ ചിതറി തെറിക്കുകയാണ്/തെറിപ്പിക്കുകയാണ്. സംഘടന വൈജാത്യങ്ങള്‍ മാറ്റിവെച്ചു സക്കാത്തിന്റെ വിഷയത്തില്‍ ഒരു ഏകീകരണം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു. സക്കാത്ത് സീകരിച്ചു ഫണ്ട്‌ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ഉദ്യമം സമൂഹത്തില്‍ ഉണ്ടെങ്കിലും അതൊരു പൊതു ഫ്ലാറ്ഫോമായി മാറ്റുന്നതിന് മറ്റു സംഘടനകള്‍ വിശാല കാഴ്ച്ചപാടിലേക്ക് വരേണ്ടിയിരിക്കുന്നു. എല്ലാ സംഘടനകളും യോജിച്ചു സംഘടന താല്പര്യങ്ങള്‍‍ക്കതീതമായി ഒരു "സക്കാത്ത് ബാങ്ക്" സമര്‍പ്പിക്കുകയാനെങ്കില്‍ സമൂഹത്തിനു സക്കാത്ത് അക്കൌണ്ടിംഗ് സുതാര്യമായി കൈകാര്യം ചെയ്യാന്‍ കഴിയും. എല്ലാം ബാന്കിങ്ങിലൂടെ കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സക്കാത്ത് സീകരിക്കുന്നതിനും, വിതരണത്തിനും അത്തരമൊരു സംരംഭമാണ് സമയം ആവശ്യപെടുന്നത്.
___________
`അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം വ്യയം ചെയ്യുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്‌. അത്‌ ഓരോ കതിരിലും നൂറു മണി വീതമുള്ള ഏഴു കതിര്‍ക്കുലകള്‍ മുളപ്പിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ ഇരട്ടി പ്രതിഫലം നല്‍കുന്നു. വിശാലനും അഭിജ്ഞനുമത്രെ അല്ലാഹു' (ഖുര്‍ആന്‍ 2:261)



Thursday, August 18, 2011

സക്കാത്തിന്റെ സാമൂഹിക രാഷ്ട്രീയം !

എകോണമിയിലെ നീതിപൂര്‍വകകമായ വിതരണമാണ് സക്കാത്ത്. സമൂഹത്തില്‍ ഉള്ളവന്‍ എന്നും, ഇല്ലാത്തവന്‍ എന്നുമുള്ള അതിര്‍ വരമ്പിന്റെ ബാലന്‍സിംഗ് സൂചികയില്‍ അദൃശ്യ നീതിയുടെ സ്ഥാപനമാണ്‌ ഈ സാമൂഹിക എക്കോണമി നിര്‍വഹിക്കുന്നത്. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ്‌. സമ്പത്ത് കൈകാര്യം ചെയ്യുന്നത് അല്ലാഹു വിന്റെ പ്രധിനിധിയായി ഭൂമിയിലേക്ക്‌ നിശ്ചയിച്ച മനുഷ്യനും. സമ്പാദനവും, വിനിയോഗവും എങ്ങിനെയെന്ന കൃത്യമായ നിര്‍ദേശം സക്കാത്തിന്റെ ഘടന നിര്‍ണ്ണയിക്കുമ്പോള്‍ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക-രാഷ്രീയ സംവിധാനത്തിന്റെ അടിത്തറ പാകുകയാണ് പ്രായോഗികമായി സക്കാത്ത് ചെയ്യുന്നത്.

വിശ്വാസത്തിന്റെ പ്രായോഗികമായ ഇടപെടല്‍ ആണ് സക്കാത്ത്. അത് കൊണ്ട് തന്നെ വിശ്വാസത്തെ സൃഷ്ടിയുടെ സാമ്പത്തിക മേഖലയുമായി കൃത്യമായി ബാലന്‍സ് ചെയ്യിപ്പിക്കുന്ന വിശ്വാസത്തിന്റെ ഉരകല്ല് കൂടിയാണ് സക്കാത്ത്. സ്രഷ്ടാവ് നിര്‍ണയിച്ച അതിപ്രധാനമായ ഈ എക്കോണമിക്ക് സോഷ്യല്‍ ഡിസ്ട്രിബൂഷന്‍ "പൌരോഹിത്യ നിര്‍വചനങ്ങളില്‍" കുടുങ്ങി പ്രജ്ഞയറ്റ നിലയില്‍ സമൂഹത്തില്‍ നിലകൊള്ളുന്നു. റമദാന്‍ മാസത്തില്‍ സക്കാത്തിനെ കുറിച്ചുള്ള സ്മരണകള്‍ പൊന്തി വരികയും, അത് കഴിഞ്ഞാല്‍ മറന്നു പോകുകയും ചെയ്യുന്ന ഒരു പ്രതിഭാസം. ഫിക്ഹീ നിര്‍വച്ചനങ്ങല്‍ക്കായി ചടങ്ങുകള്‍ എന്നപോലെ ലേഖനങ്ങളും, പൌരോഹിത്യ പ്രസംഗങ്ങളും ഓരോ വര്‍ഷവും നടക്കുന്നു.

ചരിത്രത്തില്‍ സാമൂഹിക-സാമ്പത്തിക മേഖലയില്‍ സക്കാത്ത് നിര്‍വഹിച്ച വിപ്ലകരമായ ദൌത്യം വര്‍ത്തമാന കാലഘട്ടത്തില്‍ നിഷ്ക്രിയമായതിന്റെ കാരണങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ അപചയത്തിന്റെ ആഴത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. പൌരോഹിത്യം എന്ന മേഖലയില്‍ തങ്ങളുടെ നിര്‍വചനങ്ങളുടെ ചുറ്റുവട്ടത്തില്‍ കറങ്ങുന്ന ഒരു സാധാരണ വിഷയമായി സക്കാത്ത് മാറിയപ്പോള്‍ വിശ്വാസത്തിലെ ഗൌരവമായ ഒരു കര്‍മമേഖല നിഷ്ക്രിയമായി. സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിച്ചു. ദരിദ്ര വിഭാഗത്തിന്റെ അവകാശം എന്നത് മാറി ധനികന്റെ ഔദാര്യതിനായി കൈനീട്ടി വാങ്ങുന്ന ഒരു തലത്തിലേക്ക് സക്കാത്ത് മാറി. യഥാര്‍ത്ഥത്തില്‍ സക്കാത്ത് നിര്‍വഹിക്കുന്ന ഗൌരവമായ പങ്കിനെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുക മാത്രമാണ് ഇക്കാലമാത്രയുമുള്ള ഈ സ്മരനകളിലൂടെ നടന്നതെന്ന് സാമൂഹിക അവസ്ഥ നമ്മോടു വിളിച്ചു പറയുന്നു.

സക്കാത്തിന്റെ രാഷ്ട്രീയം. സക്കാതില്‍ രാഷ്ട്രീയമോ ? (ഇസ്ലാമില്‍) രാഷ്ട്രീയം എന്ന് കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാനു അധികവും. 
മനുഷ്യന്റെ  ആവശ്യങ്ങളെ പൂര്തീകരിക്കുന്നത് സമ്പത്താണ്‌. മനുഷ്യന്റെ അതിജീവനത്തിന്റെ രാഷ്ട്രീയ ഭാഷയും യഥാർത്ഥത്തിൽ അത് തന്നെയാണ്. അത് കൊണ്ടാണ് ഇസ്ലാം മനുഷ്യന്റെ സമ്പത്തിൽ കൈവെച്ചു കൊണ്ട് വിരൽ ചൂണ്ടുന്നത്. ചുരുക്കത്തിൽ സക്കാത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ ഭാഷയാണ്. ആ രാഷ്ട്രീയമെന്നത് അവകാശങ്ങളും, ജീവിത സാഹചര്യങ്ങളും നിഷേദിക്കപ്പെട്ടവരോടുള്ള സ്രഷ്ടാവിന്റെ സ്നേഹമാണ്.
ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയത്തെ സാമൂഹിക പ്രശ്നങ്ങളെ, ആവശ്യങ്ങളെ പരിഹരിക്കുന്നതിന് മനുഷ്യന്‍ ആശ്രയിക്കുന്നു. അപ്രകാരം സാമൂഹിക ജീവിതത്തിന്റെ അനിവാര്യമായ മേഖലയാണ് രാഷ്ട്രീയം. വ്യക്തികള്‍ അടങ്ങുന്ന കുടുമ്പവും, ജനങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രവും ഈയൊരു രാഷ്ട്രീയത്തെ അവലംഭിച്ചാണ് നിലകൊള്ളുന്നത്. കൃഷിയും, ജലവും, തൊഴിലും, പരിസ്ഥിതിയുമൊക്കെ ഈ കുടുമ്പ, രാഷ്ട്ര - രാഷ്ട്രീയ ഘടനയില്‍ ഇടപെടലുകള്‍ക്കായി തുറന്നു കിടക്കുന്നു. "നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കുക"എന്നാ കുര്‍ആന്റെ ആഹ്വാനം സാമൂഹിക ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത്തരമൊരു നീതി വ്യവസ്ഥയിലാണ് സക്കാത്ത് മനുഷ്യന്റെ രാഷ്ട്രീയം സംസാരിക്കുന്നത്, ഉള്ളവനെയും, ഇല്ലാത്തവനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ വെട്ടിമാറ്റുന്നതിനുള്ള സാമൂഹിക വളര്‍ച്ചയുടെ വിത്ത് പാകുന്നത് !

ഹലാല്‍ സമ്പാദ്യം ഓരോരുത്തരുടെയും കഴിവിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് ധന സമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന മേഖലകള്‍. ആ സമ്പാദ്യമാണ് കുടുമ്പത്തിന്റെ സാമ്പത്തിക-രാഷ്ട്രീയത്തിന് അടിത്തറ പാകുന്നത്. ധനസമ്പാദനം ഇസ്ലാം നിശ്ചയിച്ച പരിധികളില്‍ നിന്ന് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് "ഹലാല്‍" എന്ന ടെര്‍മിനോളജി പരിചയപെടുതീയിട്ടാണ്. ധന സമ്പാദനം സമൂഹത്തിനും, പരിസ്ഥിതിക്കും ഹാനികരമാകാത്ത രീതിയില്‍ ആകണമെന്ന് ഹലാല്‍ നിര്‍ണ്ണയിക്കുന്നു. അത്തരമൊരു സാമ്പത്തിക മേഖലയില്‍ നിന്നാണ് സക്കാത്തിന്റെ സാമൂഹിക ദൌത്യം നിര്‍വഹിക്കപ്പെടുന്നത്.
തുടരും..."സക്കാത്ത് - ഒരു സാമ്പത്തിക ശസ്ത്രക്രിയ !"