Tuesday, August 3, 2010

മതമില്ലാത്ത രാഷ്ട്രീയം !



തം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. പറയുന്നവര്‍ ആരാ ! അവരെ നമുക്ക് രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കാം. ആ രാഷ്ട്രീയക്കാര്‍ക്ക് മതമുണ്ടോ. സ്വതമുണ്ടോ, ഇനി എന്തെങ്കിലും സ്വത്വമുന്ടെങ്കില്‍, സ്വത്വ രാഷ്ട്രീയമുണ്ടോ, അതിന്റെ ഏതെങ്കിലും അസ്വസ്ഥതകള്‍ മനസ്സിലുണ്ടോ.. അതൊന്നും ചുഴിഞ്ഞു അന്വേഷിക്കേണ്ട അരാഷ്ട്രീയക്കാരെ !
അപ്പൊ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മതമില്ലേ ? ആലോചിച്ചു സമയം കളയണ്ട. ഇനി മതമുന്ടെങ്കില്‍ അവരത് ഈ "മത രാഷ്ട്രീയക്കാരെ" പോലെ പുറത്തു കാണിക്കില്ല. അടക്കി പിടിക്കും സ്വയം. ചില നേരങ്ങളില്‍ എതിര്‍പ്പുള്ള സമൂഹത്തിനു നേരെ ഗ്യാസായി പുറത്തു വരുമെങ്കിലും വിവാധമാകുംപോള്‍ എമ്പക്കമാണെന്ന് പറഞ്ഞു വാര്‍ത്തയില്‍ നിന്ന് പെട്ടെന്ന് ആവിയാകും....
ഇനി നമുക്കിടയിലുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് മതത്തിന്റെ മണമുണ്ടോ. മത നിരപേക്ഷ രാഷ്ട്രീയമാണോ..
കോണ്ഗ്രസ്, അതില്‍ തന്നെ പല ഗ്രൂപ്പുകളായ കേരള കോന്ഗ്രസ്സുകള്‍, മറ്റൊന്ന് കമ്യൂണിസ്റ്റ്- മാര്‍കിസ്റ്റ്, പിന്നെ മുസ്ലീങ്ങളുടെ ലീഗുകള്‍, പിന്നെ ബി ജെ പി, അങ്ങിനെ കുറെ പാര്‍ടികള്‍. ഇതിലൊന്നും മതമില്ല. എന്നാല്‍ മത വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പല തരം രാഷ്ട്രീയ നിറങ്ങള്‍ ചാലിച്ച വോട്ടു ബാങ്ക് രാഷ്ട്രീയം കാണാന്‍ കഴിയും. വിശ്വാസതിനനുസരിച്ചു ഓരോ വിഭാഗത്തിനും പല അവകാശങ്ങള്‍. വിവിധയിനം ക്വാട്ടകള്‍. അങ്ങിനെ ഇതൊക്കെ തങ്ങളുടെ സമൂഹങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു തങ്ങള്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സ്ഥാനങ്ങളില്‍ ഇരുന്നു വിലപേശി വാങ്ങി സമുധായങ്ങള്‍ക്ക് 'വാങ്കി' കൊടുക്കും ഈ മത ബോധമില്ലെന്നു പറയുന്ന "മതമില്ലാത്ത ശുദ്ധ രാഷ്ട്രീയം"!
നമുക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍, ‍എല്ലാ തരം വിശ്വാസികളെയും ഉള്‍കൊള്ളുന്ന വലിയ പാര്‍ട്ടികള്‍, ചിലതില്‍ ക്രിസ്ത്യാനികള്‍, ചിലതില്‍ മുസ്ലീന്കള്‍, ഹിന്ദുക്കള്‍, മതത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമൊന്നും ഇല്ലെങ്കിലും (നേതാക്കള്‍ക്കും, അണികള്‍ക്ക് ഉണ്ടോ, ഇല്ലേ എന്നത് ഗവേഷണ വിഷയമാക്കാം !) തങ്ങളുടെ രക്തസാക്ഷികളുടെ ഓര്‍മയ്ക്ക് സ്തൂപങ്ങള്‍ക്ക് മുമ്പില്‍ പുഷ്പ അര്‍ച്ചന നടത്തുന്ന മതമല്ലാത്ത മതമായ കമ്യൂണിസ്റ്റ്- മര്കിസ്ടുകള്‍. സത്യം പറഞ്ഞാല്‍ ജയിലില്‍ പോകുമെന്ന് കരുതുന്നവരും, നുണ പറഞ്ഞാല്‍ നരകത്തില്‍ പോകുംമെന്നു വിശ്വസിക്കുന്നവരും തങ്ങള്‍ക്കു ഇഷ്ടപെട്ട പാര്‍ട്ടികളില്‍ നില കൊണ്ടു.
ഈ ഡെമോക്രാടിക് ഗാലക്സിയില്‍ ചിലത് വലിയ ഗ്രഹങ്ങളും, അവയെ ആശ്രയിച്ചു ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളും, ചിലത് നക്ഷത്രങ്ങളും, ചിലത് വാല്‍ നക്ഷത്രങ്ങളുമായ പാര്ടികലാണ്. രാഷ്ട്രീയ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങല്‍ക്കനുസരിച്ചു ഗ്രഹങ്ങളുടെ ഭ്രമനങ്ങള്‍ക്ക് വിത്യാസവും, ഇടയ്ക്കു പൊട്ടലും, ചീറ്റലും ഉണ്ടാകുമ്പോള്‍ ഉപ ഗ്രഹങ്ങള്‍ക്ക്‌ സ്ഥാന ചലനം സംഭവിച്ചു റൂട്ട് മാറ്റം സംഭവിക്കുന്നതും കാണാന്‍ കഴിയും. ചില നേരങ്ങളില്‍ വര്‍ഗീയ പുകയും ജാതി കാറ്റും വീശുന്നുന്ടെന്നു പരസ്പരം ആരോപിച്ചു കാലാവസ്ഥ പ്രശുബ്ദമാക്കും. ഇതൊക്കെ മീഡിയകളില്‍ വാര്‍ത്തകളില്‍ സമയാ സമയം ഫ്ലാഷായി, ടോക് ഷോ ആയി നിറഞ്ഞു നില്‍ക്കും.
ഇങ്ങിനെ പോകുന്നതിനിടയിലാണ് ഒരു അദ്ധ്യാപകന്‍ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചത്. ചോദ്യത്തില്‍ പിശകുണ്ടെന്നു കണ്ടെത്തി, വിവാദമായി, അതിനെ തുടര്‍ന്ന് ആ അദ്ധ്യാപകന്‍ ക്രൂരമായി ആക്രമിക്കപെട്ടു. രാഷ്ട്രീയ കാലവസ്തക്കനുസരിച്ചു വിള കൊയ്യേന്ടവര്‍ കൊയ്യാനെത്തി.
പിന്നീട് ചര്‍ച്ചകളും, വേദികളും പതുക്കെ പതുക്കെ ആരുമറിയാതെ വഴിമാറി അധ്യാപകനെ സഹായിച്ച ജമാ അതിന്റെ രാഷ്ട്രീയ നീക്കത്തെ കുറിച്ചായി.പാര്‍ട്ടികളും, ബുജീവികളും ഒന്നിച്ചും, കൂട്ടായും സംസാരിച്ചു.
സോളിടാരിട്ടിയുടെ ജനോപകാര, സാമൂഹിക സേവനങ്ങള്‍ സമൂഹത്തിനു അറിയാവുന്നത് (ഈ ജനോപകാര, സാമൂഹിക സേവനങ്ങളെ മത രാഷ്ട്രീയമെന്നും, തീവ്രവാധമെന്നും മീഡിയ പറയുന്നു !) കൊണ്ട് ഇത് ഭ്രമണം ചെയ്യുന്ന സ്ഥലങ്ങള്‍ ചില ഗ്രഹങ്ങളുടെ നീക്കങ്ങളില്‍ ചെറിയ അനക്കങ്ങള്‍ സൃഷ്ടിക്കുന്നതായി നിരീക്ഷകരായ ജനങ്ങള്‍ കാണുന്നതായി കണ്ടെതിയീട്ടുണ്ട്. ജമാ അതിന്റെ ഈ ജനകീയത മനസ്സിലാക്കി "മത-വീക്ഷണ തര്‍ക്കങ്ങളുമായി സമയം ചിലവഴിച്ചിരുന്ന മത സംഘടനകളെ തങ്ങളുടെ സാമുദായിക രാഷ്ട്രീയത്തിന് ഹലാലാക്കി ഒന്നാക്കി നിര്‍ത്തിയതും ഒരു പുതിയ കാലാവസ്ഥ വ്യതിയാനമായി അനുഭവപെട്ടു. ബിദ് അത്തും, ശിര്‍ക്കും പരസ്പരം ആരോപിച്ചു എതിര്‍പക്ഷത്തെ നരകത്തില്‍ ഇട്ടുകൊണ്ടിരുന്ന മത സംഘടനാ നേതൃത്വങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് സ്വര്ഗ്ഗവാശികളായ പോലെ എല്ലാം മറന്നു ജമാഅത്തിനെതിരെ ഒറ്റകെട്ടായപ്പോള്‍ അണികള്‍ അന്തം വിട്ടു കാണും. ഈ ഐക്യ ബോധത്തില്‍ സ്വയം ലയിച്ചിരിക്കുമ്പോള്‍ ഇത്ര നാളും തങ്ങള്‍ സൃഷ്ടിച്ച ‍ അണികള്‍ ഇനി എത്ര കാണുമെന്നു വരുന്ന നാളുകളില്‍ അവര്‍ക്കുണ്ടാകാന്‍ ‍ സാദ്യതയുള്ള തിരിച്ചറിവിനെ ആശ്രയിച്ചിരിക്കും.

Tuesday, July 13, 2010

സംഘടനകള്‍ തിരിച്ചറിയേണ്ടത് !


ഒരു അനിസ്ലാമിക സമൂഹത്തില്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയുമായി ഒരു പ്രവാചകന്‍, ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് !
ആ അനിസ്ലാമിക സമൂഹം, അവര്‍ കൊണ്ട് നടന്നിരുന്ന പാരമ്പര്യ വിശ്വാസങ്ങളും, ആചാരങ്ങളും, നിയമങ്ങളും, സാമ്പത്തിക ശാസ്ത്രങ്ങളും കയ്യൊഴിച്ചു കൊണ്ട്, പ്രവാചകന്‍ സമര്‍പ്പിച്ചതിനെ മനസ്സിലാക്കി, ഒരു യുഗത്തിന് സാക്ഷിയായി, സമൂഹത്തിനു മാതൃകയായി....പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.


കാലഘട്ടങ്ങള്‍ക്കു സാക്ഷിയാകുവാന്‍ പുതിയ സമൂഹം. ഇന്ന് !
എവിടെ എത്തി നില്‍ക്കുന്നു ?
അനിസ്ലാമിക സമൂഹത്തില്‍ ഇസ്ലാമിനെ സമര്‍പ്പിക്കെണ്ടവര്‍ എവിടെയാണ് !
ശിര്‍ക്ക് എന്ന പദത്തില്‍ നിന്ന് 'മുസ്ലീം സമൂഹത്തിലെ ഒരു വിഭാഗം ചെയ്യുന്ന' (അന്ജത മൂലം !) ആചാരങ്ങളെ ഗുനകാംഷയോടെ ഉപദേശിക്കുന്നതിനു പകരം സമൂഹ മധ്യത്തില്‍ പരിഹസിച്ചു അതിനെ പൂര്‍വാധികം ശക്തിപെടുതുന്ന രീതിയിലാണ് ഒരു സംഘടനയുടെ പ്രബോധനം ! വിവേകവും, വിജ്ഞാനവും ലഭിക്കുന്ന ഒരു സാഹചര്യതിലൂടെയും, ഇത്തരം ശിര്‍ക്ക് ആചാരങ്ങളുടെ പിറകെ പോകുവാനുള്ള കാരണങ്ങളെ കണ്ടെത്തി ആ കാരണങ്ങളെ പരിഹരിക്കുന്നതില്‍ കൂടിയും മാത്രമേ അവ ഇല്ലാതാക്കുവാന്‍ കഴിയൂ എന്ന് ഈ സംഘടന തിരിച്ചറിയെണ്ടാതുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അവരുടെ അന്ജത മൂലം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന ആചാരങ്ങള്‍,തങ്ങളുടെ ആവശ്യ നിവൃത്തിക്കോ മന:സംത്രുപ്തിക്കോ വേണ്ടി ആശ്രയിക്കുമ്പോള്‍ അതിനെ അപഹസിച്ച്‌ എതിര്‍ക്കുന്നതിനു പകരം ആ സമൂഹത്തിന്റെ അവസ്ഥയെ പഠിച്ചു അവരിലേക്ക്‌ ഇറങ്ങുകയാണ് വേണ്ടിയിരുന്നത് . ശിര്‍ക്കിനെ എതിര്‍ക്കാനെന്ന പേരില്‍ മൈക്ക് കെട്ടി പരസ്യമായി പരിഹസിക്കുന്നതും, എതിര്‍ക്കുന്നതും ചെറിയ ഫലം ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ വിശ്വാസത്തെയും, ആചാരത്തെയും സംരക്ഷിക്കുവാന്‍ അതിനേക്കാള്‍ ഇരട്ടിയായി അതിന്റെ വാക്താക്കളും, അനുയായികളും ശക്തി പ്രാപിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.
ഇതാകട്ടെ ഒരേ വിശ്വാസത്തെ വിഭജിക്കുന്നതിനും, അത് വഴി യഥാര്‍ത്ഥ പ്രഭോധനം ലഭിക്കേണ്ട അനിസ്ലാമിക സമൂഹം ഇസ്ലാമിനെ കുറിച്ച് തെറ്റിധരിപ്പിക്കപെടാന്‍ കാരണമാകുകയും ചെയ്യുന്നു.
ശിര്‍ക്കെന്നു പറഞ്ഞു അതിനെ എതിര്‍ക്കുന്നവരും, ശിര്‍ക്കെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരും പൊതു ജീവിതത്തില്‍ ഒരേ ഭൂമികയിലും, ജീവിത സാഹചര്യതിലുമാനു ജീവിക്കുന്നത്. അത് ഇരു കൂട്ടരും വിസ്മരിക്കുകയും ചെയ്യുന്നു.
ഇവിടെ, പ്രവാചകന്‍ അനിസ്ലാമിക സമൂഹത്തിനു പൂര്‍ണമായി ഇസ്ലാമിനെ സമര്‍പ്പിച്ച രീതി ജമാഅതെ ഇസ്ലാമി എന്ന സംഘടന സമര്‍പ്പിക്കുമ്പോള്‍ അതിനെ നഖ ശിഖാന്തം എതിര്‍ക്കുന്ന സംഘടനകള്‍ തങ്ങള്‍ നില്‍ക്കുന്ന വിശ്വാസ ഭൂമിക പോലും മറക്കുകയാണ്. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ കഴിന്ജീട്ടും ഇസ്ലാം പൂര്നമായിട്ടില്ലെന്ന രീതിയിലാണ് അവരുടെ ജല്‍പ്പനങ്ങള്‍. ഒരു പക്ഷെ തങ്ങള്‍ അറിയാതെ അകപ്പെട്ട അന്ജത ആയിരിക്കാം ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുന്നത് എന്നാണു സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്‌. വിശ്വാസി സമൂഹം കൂടുതല്‍ വിജ്ഞാനം ആര്ജ്ജിക്കെണ്ടിയിരിക്കുന്നു. സംഘടനകല്‍ക്കതീതമായി അത്തരമൊരു സാഹചര്യത്തിന് കളമോരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു വിശാല ഹൃദയമുള്ള സമൂഹത്തെ സൃഷ്ടിക്കെണ്ടിയിരിക്കുന്നു. തങ്ങളുടെ ആശയ വൈജാത്യങ്ങളെ പരസ്പരം മനസ്സിലാക്കി, വൈകാരിക പ്രകടനങ്ങളെ മാറ്റി നിറുത്തി, ഉള്‍കൊള്ളാന്‍ കഴിയുന്നതിനപ്പുരമുള്ള കാര്യങ്ങളെ അടിചെല്പ്പിക്കാതെ, ഓരോ വിഭാഗത്തിന്റെ നേതൃത്വത്തെയും, അനുയായികളുടെയും അറിവിനെയും, വിഞാനതെയും ബഹുമാനിക്കുന്നതില്‍ കൂടി മാത്രമേ "ഒരു സമൂഹം" ഒരു കുടുമ്പം പോലെ സാദ്യമാകൂ. അത്തരമൊരു നീക്കത്തിന് വേണ്ടി സംഘടനകള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുമ്പോള്‍ അവയ്ക്ക് വേണ്ടി സമയമെന്ന കനത്ത വിലയും, ഊര്‍ജ്ജവും വൃധാവിലാകുകയാണ് എന്ന് തിരിച്ചരിയെണ്ടാതുണ്ട്. അതിന്റെ നഷ്ടം പേറുന്നത് ഇസ്ലാമെന്ന ഭൂമികയാണ്.
കാലഘട്ടതിലെവിടെയോ കൈവിട്ടു പോയ ഇസ്ലാമിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ മുഖത്തെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്ന പ്രസക്തമായ ഇന്നത്തെ കാലഘട്ടത്തില്‍ ഈ സംഘടനകള്‍ ഇസ്ലാമിനെ വിശാല ഹൃദയത്തോടെ സമീപ്പിക്കാന്‍ തയ്യരാകെണ്ടാതുണ്ട്. സമുദായ നേട്ടങ്ങളില്‍ മാത്രം തളചിടപെട്ട ഇസ്ലാമിന്റെ മാനവിക മുഖത്തെ സമൂഹത്തില്‍ പ്രായോഗികമായി സമര്‍പ്പിക്കുമ്പോള്‍ അവരോടൊപ്പം യോജിച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനും വിഘടിച്ചു നില്‍ക്കുന്ന സംഘടനകള്‍ തയാരാകെണ്ടാതുണ്ട്.
തങ്ങളുടെ ആശയങ്ങളുടെ ബലത്തില്‍ നില്‍ക്കുന്ന സംഘടനകളിലൂടെ തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത ആസ്തികളും, ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനവും ഐക്ക്യത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ടോ. അതല്ല എങ്കില്‍ ഒരു മഹാ വ്യവസ്ഥിതിയുടെ ആദര്‍ശത്തിന് മുമ്പില്‍ കൈകള്‍ ഒന്നിച്ചുയരെണ്ടാതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.(തുടരും)

Thursday, June 24, 2010

ഇസ്ലാം 'മതം' Vs. ഇസ്ലാം

ദൈവങ്ങളെ പരിചയപ്പെടുത്താന്‍ മതങ്ങള്‍ അവതരിപ്പിക്കുന്ന കഥകള്‍ ചിന്തിക്കുന്ന വിഭാഗത്തെ ദൈവനിരാസതിലേക്ക് നയിച്ചു. തങ്ങളുടെ മതത്തിന്റെ അധ്യാപനങ്ങള്‍ പ്രായോഗിക ചിന്തകളെ തടയുന്ന രീതിയില്‍ കണ്ടവര്‍ ‍ അതിനെ ഒരു ഐടന്റിറ്റി എന്നതിലും, അതിന്റെ ആചാരങ്ങളിലും നിലനിര്‍ത്തി. ആ രീതിയില്‍ ഇസ്ലാമിനെയും മതങ്ങളുടെ നിരയില്‍ പൌരോഹിത്യം ഈ കാലഘട്ടത്തില്‍ കൊണ്ടെതിച്ചതാണ് പൊതു സമൂഹത്തില്‍ ഇസ്ലാമിന്റെ സംപൂര്നത തെറ്റിധരിക്കപെടാന്‍ കാരണമായത്‌.

ഏതു വിഭാഗമായാലും നീതിയെ കുറിച്ചും, സത്യത്തെ കുറിച്ചും മനുഷ്യരില്‍ നിലകൊള്ളുന്ന നൈസര്‍ഗ്ഗിക ഗുണം അത്തരം വിഷയങ്ങളില്‍ എല്ലാവരെയും ഐക്യപെടുതുന്നുണ്ട്. ഈ ഗുണത്തെ കുര്‍ആന്‍ പരിച്ചയപെടുതുന്നത് ഇസ്ലാമിന്റെ ഭാഗമായിട്ടാണ്. ഈ ഗുണം ഏറിയും, കുറഞ്ഞും എല്ലാ മനുഷ്യരിലും ഉണ്ട്. അതായത് ഇസ്ലാം മനുഷ്യരില്‍ തന്നെ അന്തര്‍ലീനമായ സൃഷ്ടാവിന്റെ ഒരു മെക്കാനിസം ആണ്.
സൃഷ്ടാവ് മതം അവതരിപ്പിക്കുകയല്ല, 'സമാധാനം' എന്നാ വ്യവസ്ഥിതിയെ സമര്‍പ്പിക്കുകയാണ് ചെയ്തത്.കാലഘട്ടങ്ങളിലൂടെ പ്രവാചകന്മാര്‍ നിലകൊണ്ടതും അതിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ്. അനീതിയുടെയും, തിന്മയുടെയും വിഹാര രംഗങ്ങള്‍ എവിടെയായാലും അവിടെ നീതിയേയും, നന്മയേയും പ്രതിഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറായ ഒരു വിഭാഗത്തെയാണ് പ്രവാചകന്മാര്‍ ഓരോ കാലഘട്ടങ്ങളിലും വാര്തെടുത്തതും പ്രതിനിധാനം ചെയ്തതും.

ഇസ്ലാമിനെ മതത്തിന്റെ കണ്ണ് കൊണ്ട് വായിക്കുന്നവര്‍ ഭൌതിക വിന്ജാനത്തെയും, സാമൂഹിക പ്രവര്തനങ്ങളടങ്ങിയ രാഷ്ട്രീയത്തെയും, കലയെയും പടിക്ക് പുറത്താക്കി. തങ്ങളുടെയും കുടുംപതിന്റെയും സാമ്പത്തിക അടിത്തറയെ നിലനിര്‍ത്തുന്ന ഭൌതിക വിജ്ഞാനവും, ഭൌതിക വിജ്ഞാനത്തിലൂടെ ലഭിച്ച ജോലിയും , ഇസ്ലാമികമെന്നു മനസ്സിലാക്കുമ്പോഴാണ്, പ്രായോഗിക തലത്തില്‍ എല്ലാ മേഖലയിലും നന്മക്കു വേണ്ടി ഇടപെടുന്നത് ഇസ്ലാമികം എന്ന് കുര്‍ആന്‍ പറയുന്ന ഇസ്ലാമിക ആദര്‍ശത്തെ അന്ഗീകരിക്കാനുള്ള തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടാകുന്നത്. ഇപ്രകാരം ഇസ്ലാമിനെ മനസ്സിലാക്കുനിടത് 'മതം' അപ്രത്യക്ഷമാകുകയും, ഇസ്ലാമിന്റെ പൂര്‍ണത ദൃശ്യമാകുകയും ചെയ്യും.
നടക്കുന്ന വഴിയിലെ തടസ്സം നീക്കുമ്പോള്‍ ഒരാളുടെ ഇസ്ലാം ദൃശ്യമാകുന്നു. തന്റെ ഉത്തരവാദിത്വത്തെ മറന്നു കൊണ്ട് ആ തടസ്സത്തെ അവഗണിച്ചു നടക്കാന്‍ വിശ്വാസിക്ക് തടസ്സമാകുന്നത് സൃഷ്ടാവാണ്, തൌഹീദ് ആണ്. ഇവിടെ തൌഹീദ് ഏറ്റെടുത്തു എന്ന് ജല്പ്പിക്കുന്ന വിഭാഗങ്ങള്‍ സാമൂഹിക മേഖലകളില്‍ പുറം തിരിഞ്ഞു നില്‍ക്കുകയും പൊതു സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ചുള്ള മതസങ്കല്‍പ്പത്തിന് കരുത്തു പകരുകയും ചെയ്തു. ഇവിടെയാണ്‌ തൊഴിലാളികള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും, സ്ത്രീകളുടെയും, കുട്ടികളുടെയും അവകാശത്തിനു വേണ്ടി നിലകൊള്ളുന്നവരും, പ്രകൃതിക്ക് സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരുമായ ഒരു സമാധാന വ്യവസ്ഥിതിയുടെ വക്താക്കള്‍ സമൂഹത്തിനു മാര്‍ഗ ദര്‍ശനമായി വരുമ്പോള്‍ വിമര്‍ശിക്കപെടുന്നത്. ഇത് എത്രത്തോളം പരിഹാസ്യമാണ് എന്ന് വിമര്‍ശിക്കുന്നവര്‍ സ്വയം വിചാരണ ചെയ്യേണ്ടിയിരിക്കുന്നു.
തുടരും...

.............................
ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാം വെറും "മതം "മാത്രമായി .

Saturday, June 5, 2010

'ഇസ്ലാം എന്ത്, എന്തല്ല' !


'ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞു മറ്റേതെങ്കിലും മാര്‍ഗ്ഗം കാംക്ഷിക്കുകയാണോ ?വാന-ഭുവനങ്ങളില്‍ഉള്ള സകലവും ബോധപൂര്‍വമായും, അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കെ?പറയുക,ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ക്ക് അവതീര്നമായത്തിലും വിശ്വസിക്കുന്നു. ഇബ്രാഹിം,ഇസ്മാഈല്‍,ഇസഹാക്ക്, യഅകൂബ് , യഅകൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപെട്ടിരുന്ന ശാസനകളിലും,മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകവര്യന്മാര്‍ക്കും അവരുടെ നാഥങ്കല്‍ നിന്ന് അവതരിചീട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ അജ്ഞാനുവര്തികള്‍ [മുസ്ലീങ്ങള്‍] അല്ലോ. ഈ അനുസരണം [ഇസ്ലാം] അല്ലാത്ത ഏതൊരു മാര്‍ഗ്ഗം ആര് കൈ കൊണ്ടാലും അത് ഒരിക്കലും സീകരിക്കപ്പെടുന്നതല്ല...'[ആലു ഇമ്രാന്‍:83-85].

അനേകം പാര്‍ട്ടികള്‍, അവയില്‍ ഓരോന്നിലും അനുയായികള്‍. അവക്കോരോന്നിനും അവരുടെതായ കണക്കു കൂട്ടലുകളിലൂടെയുള്ള ലക് ഷ്യങ്ങള്‍. പ്രകടനത്തിന് വിളിച്ചാല്‍ എല്ലാ സംഘടനകളിലും അനുയായികളുടെ നീണ്ട നിരയുണ്ടാകും. ഭൂരിപക്ഷവും, ന്യൂനപക്ഷവും !
മത, ജാതി, വര്‍ഗ്ഗങ്ങളുടെ പിന്‍ ബലത്തില്‍, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ പാര്‍ട്ടികള്‍, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാര്ട്ടിക്കൊരോന്നിനും നേതാക്കള്‍. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിക്കാമെങ്കിലും, മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ഉള്ള അവകാശങ്ങള്‍ പലതാണ്. അത് കൊണ്ട് അവ വിളിച്ചു പറയാന്‍ പാര്‍ട്ടികള്‍ വേണം, അണികള്‍ വേണം, നേതാക്കള്‍ വേണം. ജനാധിപത്യത്തില്‍ മനുഷ്യന്‍ മാത്രമേ ഉള്ളുവെങ്കിലും ഈ ജനാധിപത്യ സമൂഹത്തില്‍ മനുഷ്യന്‍ പലതാണ്, അവര്‍ക്കൊരോ വിഭാഗത്തിനും വിത്യസ്ത ആവശ്യങ്ങളും ! മനുഷ്യന്റെ ഈ ആവശ്യങ്ങളാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ഈ രാഷ്ട്രീയത്തിലൂടെ നിറവേറ്റപെടുന്നത്. അത് നീതി പൂര്‍വ്വം നിറവേറ്റി കൊടുക്കുന്ന വ്യക്തിയെ ഭരണാധികാരി എന്ന് പറയാം.
നീതി, സത്യം ഇവയില്‍ അധിഷ്ടിതമാണ് പ്രപഞ്ചം. നിങ്ങള്‍ നീതി കാണിക്കുവിന്‍, സത്യത്തിനു വേണ്ടി നില കൊള്ളുവിന്‍. അങ്ങിനെ മനുഷ്യന്റെ എല്ലാ ഇടപെടലുകളിലും ഈ ദൈവിക ബോധനം ഉണ്ടായിരിക്കണമെന്ന് കുര്‍ആന്‍ ആവശ്യപെടുന്നു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അത് വലുതാകട്ടെ, ചെറുതാകട്ടെ അതിലെല്ലാം സത്യവും, നീതിയും പാലിക്കനമെന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ അടിത്തറ. പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിക്കുക എന്നതാണ് വിശ്വസിക്കുക എന്നതിന്റെ മാനദണ്ഡം.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ള പൂര്തീകരണത്തിന് വേണ്ടിയാണ് രാഷ്ട്രീയമെങ്കില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന ഒരു മാനവിക വ്യവസ്ഥിതിയില്‍ അതുണ്ടോ ! ആ രാഷ്ട്രീയത്തിന് ഇന്ന് നിലവിലുള്ള രാഷ്ട്രീയ വിശ്വാസികളോട് എന്ത് പറയാനുണ്ട്...?
അതോ മനുഷ്യന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി, സത്യത്തിനു വേണ്ടി ശബ്ദിക്കനമെന്ന ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു പങ്കും വഹിക്കാനില്ലെന്നാണോ "പണ്ഡിതര്‍" വിളിച്ചു പറയുന്നത്. എങ്കില്‍ ,ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ ക്കറിയാതെ പോയ ആ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയുമായി സമരസപെടുന്ന "ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന ലളിത രാഷ്ട്രീയസമവാക്യം പ്രതിനിദാനം ചെയ്യുന്ന 'വിശ്വാസം' ഏതാണ് !
ഏക സൃഷ്ടാവിലുള്ള വിശ്വാസത്തെ സമൂഹത്തില്‍ പ്രബോധനം ചെയ്യുകയും ജീവിതത്തിന്റെ സകല മേഖലകളിലും ആ വിശ്വാസം പ്രതിഫലിക്കനമെന്ന ഭാരമേറിയ ആ വാക്ക്യം പരിച്ചയപെടുതുകയും ചെയ്ത പ്രവാചകനോട് അതിന്റെ ശത്രുക്കള്‍ വാഗ്ദാനം ചെയ്തത് "അവര്‍ കൊണ്ട് നടന്നിരുന്ന അവരുടെ ഭരണത്തിന്റെ അപ്പ കഷ്നമാണ്". ഈ അവസരത്തില്‍ പ്രവാചകന്‍ പറഞ്ഞ മറുപടിക്ക് മേല്‍ പറഞ്ഞ "നിലനില്‍പ്പിന്റെ ലളിത രാഷ്ട്രീയ സമവാക്ക്യവുമായി " എത്രത്തോളം സാമ്യമുണ്ട്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. (തുടരും)


......


മതത്തിന്റെ കോളത്തില്‍ എഴുതുതുന്ന ഒരു പാരമ്പര്യ മതവിശ്വാസത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍ പൌരോഹിത്യം പറയുന്ന പോലെ ആ ഇസ്ലാം മതത്തില്‍ രാഷ്ട്രീയം ഇല്ല.
അതല്ല, ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും വിശ്വാസം പ്രകടമാകണമെന്ന ഒരു ആദര്‍ശത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍, ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ തൌഹീദ് അടിസ്ഥാനമാക്കി രാഷ്ട്രീയത്തിനുമപ്പുരം സീകരിക്കേണ്ട മൂല്യങ്ങളുടെ സ്ഥാപനത്തിനും, വീന്ടെടുപ്പിനും വേണ്ടി സീകരിച്ച ഒരു മുഴു ജീവിത ആദര്‍ശം,ആ ജീവിത ആദര്‍ശത്തിന് ഈ കാലഘട്ടത്തില്‍ സമൂഹത്തിനു എന്ത് സമര്‍പ്പിക്കാനുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതുണ്ട്.


ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാമും വെറും "മതം "മാത്രമായി .

Tuesday, April 27, 2010

ബിദ്അത്ത്, ഈ വാക്ക് ഇല്ലായിരുന്നുവെങ്കില്‍ !

ബിദ്അത്ത് - ഈ ഒരു വാക്ക് ഉണ്ടാക്കിയ വിഭാഗീയത ചെറുതല്ല.
ആയത്ത്‌കളെയും , ഹദീസുകളെയും തങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും വ്യാഖ്യാനിച്ചു അന്ഗീകരിക്കാതവരെ എതിര്‍ പക്ഷത് നിര്‍ത്തി നേതൃത്വം ചമയുംപോള്‍ ഒരു സമൂഹത്തിന്റെ അസ്ഥിത്വം ചോര്‍ന്നു പോകുന്നത് ഇവര്‍ കാണാതെ പോകുന്നു. കാലിക വിഷയങ്ങള്‍ നോക്കാതെ തങ്ങള്‍ നോക്കി കാണുന്ന "കര്‍മ മേഖലയിലെ" നിസ്സാരമായ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തും, സംവാദം നടത്തിയും ബൌധിക മേഖലയില്‍ സജീവമാകേണ്ട വിവേകവും , വിജ്ഞാനവും സ്വയവും, സമൂഹത്തിനും അന്യമാക്കുകയാണ്. ഉധാഹരണത്തിന് ചര്‍ച്ചയും സംവാദവും, ഗവേഷണവും നടത്തുന്ന കുറച്ചു വിഷയങ്ങള്‍ കാണുക.

മാലയും , മൌലീടും ഓതുന്നതില്‍ പുന്യമുണ്ടോ (പുണ്യം ! എന്താണാവോ ഉദേശിക്കുന്നത് )
ഒതിയില്ലെങ്കില്‍ കുഴപ്പമുണ്ടോ !
മരിച്ചവര്‍ കേള്‍ക്കുമോ !
ഔലിയാക്കളോട് പ്രാര്തിക്കാമോ !
നബിദിനം ബിദ് അത്താണോ ..
തരവീഹു 20 ബിദ് അത്താണോ, എട്ടു നമസ്ക്കരിച്ചാല്‍ ശരിയാകുമോ !
നിസ്കാരത്തില്‍ കൈ അവിടെ കെട്ടാമോ, ഇവിടെ കെട്ടാമോ.....

ഈ പ്രപഞ്ചത്തെ സംവിധാനിച്ചവന്‍ മറ്റുള്ളതൊക്കെ വിട്ടു ഇതിലൊക്കെ ശ്രദ്ധിച്ചിരിക്കുന്നു എന്ന കാഴ്ചപാട് വിശ്വാസി സമൂഹത്തില്‍ ഇട്ടുകൊടുത്ത പൌരോഹിത്യ ജല്പ്പനങ്ങളില്‍ പെട്ട് പോയതാണ് ഈ വിഭാഗീയതയുടെ കാതല്‍. അത്തരം വിഷയങ്ങളില്‍ കടിച്ചു തൂങ്ങിയ പണ്ഡിത വൃന്ദവും അതിലൂടെ സൃഷ്ടിച്ചെടുത്ത അനുയായികലുമായപ്പോള്‍ വിഭാഗീയതക്കും, വാഗ്വാദതിനും അജീവാനാന്ത ലൈസന്‍സായി. മറ്റൊരു സമൂഹങ്ങളിലും കാണാത്ത ഈ 'സാമൂഹിക തര്‍ക്ക' വിഷയങ്ങളില്‍ പെട്ട് സമൂഹം മറ്റുള്ളവര്‍ ഇടപെടുന്ന മേഖലകളില്‍ ക്രിയാത്മകമായി ഇടപെടാതെ പ്രയോജനം സ്വയം ആസ്വദിച്ചു ജീവിതം 'ദുനിയാവിലും, അഖിരത്തിലും' പൌരോഹിത്യ ജല്പ്പനത്തില്‍ ഭദ്ര മാക്കിയിരിക്കുകയാണ്.

ബിദ് അത്ത്, ഈ ഒരു വാക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ന് ആ വാക്കിന്റെ ബലത്തില്‍ നിലകൊള്ളുന്ന പല 'മത സംഘടനകള്‍ക്കും' ജീവന്‍ വെക്കാന്‍ വഴി കാണില്ലായിരുന്നു. ഇതര സമൂഹത്തിന്റെ നേട്ടങ്ങളുടെയും, ഉയര്‍ച്ചയുടെയും പ്രധാന കാരണം ഇത്തരം 'ബിദ് അത്ത്' ആരോപണവും, അത്തരം തര്‍ക്കങ്ങള്‍ക്കും പിന്നാലെ പോകാന്‍ ആരും ഇല്ല എന്നുള്ളതാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ അവരുടെ ക്രിയാതമാകമായ ചിന്തയുടെയും, ഗവേഷണങ്ങളുടെയും, കണ്ടുപിടുതങ്ങളുടെയും ഗുണഭോക്താക്കളായി മാത്രം മാറിയ ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം ഈ 'വാക്കല്ലാതെ' മറ്റൊന്നുമല്ല.
സമൂഹത്തിന്റെ വികാസത്തിന്റെയും, വിജ്ഞാനത്തിന്റെയും, അടിസ്ഥാനത്തില്‍ അന്യമാകേണ്ട 'ബിദ് അത്ത്' അതെ വികാസവും, വിജ്ഞാനവും അന്യമാകുന്ന രീതിയിലേക്ക് ആ മേഖലയെ തര്‍ക്ക വിഷയമാക്കി പൌരോഹിത്യം എത്തിച്ചതാണ് ഇസ്ലാമിന് നേരിട്ട ദുരന്തം. അറിവിലൂടെ മാത്രമേ അല്ലാഹുവിന്റെ വിവസ്ഥിതി (പ്രപഞ്ച ശരീ അത്ത്) മനസ്സിലാക്കുവാന്‍ സാധിക്കൂ. പക്ഷെ അല്ലാഹുവിന്റെ സുന്നത്തില്‍ നിന്നും ജീവിതത്തെ അഴിച്ചു മാറ്റി അവിടെ മുഴു സമയ ബിദ് അതില്‍ എര്പെട്ടീട്ടാണ് അറിവിന്റെ അഭാവത്തില്‍ സ്ഥാനം പിടിച്ച അപ്രധാന ബിദ് അത്ത് തര്‍ക്ക വിഷയ ഭാണ്ടമാക്കി സമൂഹത്തിന്റെ പിറകില്‍ കെട്ടി 'പണ്ഡിതര്‍' നയിക്കുന്നത്. ഇവിടെ കുര്‍ ആന്റെ അക്ഷരങ്ങള്‍ അര്തങ്ങളില്ലാത്ത വെറും ശബ്ദമായി 'വിശ്വാസി സമൂഹത്തില്‍' മാറാന്‍ കാരണം ഈ 'ബിദ് അത്ത്' തര്‍ക്കങ്ങളില്‍ കുടുങ്ങി പോയതാണ്. പരസ്പരം ഓരോ വിഭാഗവും ബിദ് അത് ആരോപിക്കുമ്പോള്‍ 'സ്വര്‍ഗ്ഗ' പ്രവേശനത്തിന് ഇതില്‍ ആരും ഇല്ലെന്ന അവസ്ഥയിലാണ്, സ്വയം എല്ലാവരും അവകാശപെടുന്നുന്ടെങ്കിലും.!

ബിദ്അത്ത് , വെറും ഒരു വാക്കല്ല, പലര്‍ക്കും അത് ആസ്തിയുടെയും, സ്ഥാനമാനങ്ങളുടെയും ഫലഭൂയിഷ്ടമായ ഭൂമികയാണ്.
..............
എന്നാലും ഈ ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതി.

Thursday, April 15, 2010

അപ(ര) ശബ്ദങ്ങള്‍ !


സുരേഷ് ഒരു മാര്‍കിസ്റ്റ് അനുഭാവിയാണ്. മത വിശ്വാസത്തില്‍ സ്വന്തം കാഴ്ചപാടിന് സ്ഥാനമൊന്നും കാണാത്തതിനാല്‍ വര്‍ത്തമാന സംഭവങ്ങളില്‍ തനിക്കു നിര്‍വഹിക്കാനുള്ള പങ്കിനെ കുറിച്ച് ബോധ്യമുള്ളതു കൊണ്ട് അവന്‍ ജീവിക്കുന്നതിനു ഒരു തൊഴിലും, സമൂഹത്തില്‍ ഇടപെടുന്നതിനു ഒരു ഇസവുമായി ജീവിക്കുന്നു.
സുരേഷ് പതിവ് പോലെ ഒരു ദിവസം കാണാന്‍ വന്നു, എന്തെങ്കിലും വിഷയമുണ്ടാകും പറയാന്‍. സമൂഹത്തില്‍ നടക്കുന്ന കൈകൂലിയെ കുറിച്ചും, കൊള്ളയും, കൊലയും, മോഷണവും നടക്കുമ്പോള്‍, സാദാരണ കാരന് നേരെ ഹെല്‍മെറ്റ്‌ വേട്ടക്കാരായി ചാടിവീഴുന്ന 'ആതാമാര്തതയുള്ള' 'നിയമ പാലകരെ കുറിച്ചും, വീട് പണിയുവാന്‍ കൊണ്ട് വരുന്ന നിരപരാധിയായ മണലിനെ അറസ്റ്റു ചെയ്തു വീര സാഹസ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധാനത്തെ കുറിച്ചും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടു സമൂഹത്തിന്റെ മൂക്കിനു താഴെ സ്വന്തം ബിസിനസ്‌ നടത്തുന്നതിനെ കുറിച്ചുമൊക്കെ പറയുന്ന സുരേഷ് എന്തോ വിഷയമായിട്ടാണ് വരവ് !
എന്തൊക്കെ സുരേഷ് !
കാര്യമായി വിശേഷങ്ങള്‍ ഒന്നുമില്ല. എന്നാലും ഞാനിങ്ങോട്ട്‌ പോരുന്ന വഴി ജങ്ക്ഷനില്‍ ഒരു തീപ്പൊരി പ്രസംഗം, വേദിയിലേക്ക് നോക്കി, കുറെ തലേകെട്ടുകാര്‍. ബാനര്‍ നോക്കി വായിച്ചു... "സമസ്ത കേരള....സമ്മേളന പ്രചാരണ.."
പ്രസംഗം കേള്‍ക്കാന്‍ ജങ്ക്ഷനില്‍ അവിടെ-ഇവിടെയായി കുറച്ചാളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. തങ്ങള്‍ക്കു വേറെ പണിയുള്ളതിനാല്‍ പ്രസംഗം കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ നടന്നു പോകുന്നു. ജന്ക്ഷനായത് കൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറി പായുന്നു.
അവിടെ കുറ്റിയടിച്ച് നില്‍ക്കുവാന്‍ പണി കിട്ടിയ കുറച്ചു പോലീസുകാര്‍ പ്രസംഗത്തിന്റെ 'കഴമ്പു' കേട്ട് പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.
ഇതിനിടയില്‍ പ്രസംഗം തീപോരിയായി, ആരെയോക്കെയെ ചീത്ത പറഞ്ഞു അരിശം തീര്‍ത്തു, ഇടയ്ക്കു അറബിയില്‍, തക്ബീര്‍ ഉയര്‍ന്നു.
കുറച്ചു നേരം പ്രസംഗം കേട്ടപ്പോള്‍ സംഗതി മനസ്സിലായി.
ജമാഅതെ ഇസ്ലാമിയാണ് ഈ അരിശത്തിനു ഹേതു.
സുരേഷ് എന്നോട് ചോദിച്ചു.
"ഈ ജമാഅതെ ഇസ്ലാമിയെ എനിക്കറിയാം, സോളിടാരിട്ടിയെയും എനിക്കറിയാം, അവര്‍ സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചും എനിക്കറിയാം,
പക്ഷെ എനിക്കൊന്നറിയില്ല.
ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന്." അറബിയില്‍ ഇടയ്ക്കു എന്തൊക്കെയോ പറയുന്നു. ചിലര്‍ സ്വലാത്ത് ചൊല്ലുന്നു. പിന്നെ ജമാ അതിനെ ചീത്ത പറയുന്നു.
"എന്നോട് ചോദിച്ചു, ഇങ്ങിനെ ചീത്ത പറയാന്‍ എന്താണ് വിഷയം !"
എന്തെങ്കിലും വിത്യാസമുണ്ടോ നിങ്ങള്‍ തമ്മില്‍ !.
ഞാന്‍ പറഞ്ഞു.. "സുരേഷ് എന്തായാലും നിങ്ങളുടെ സമൂഹത്തില്‍, സമുധായത്തിലുള്ള അത്ര ആചാര അനുഷ്ട്ടാന, കാഴ്ച്ചപാടുകളിലുള്ള അന്തരമൊന്നും ഈ "അറിശതിനു" പിറകിലില്ല. ഈ സുന്നി സംഘടനയും, ജാമാ അതും, അല്ലെങ്കില്‍ ഇതര മുസ്ലീം സംഘടനകള്‍ തമ്മില്‍ ഇത്ര ഗൌരവമായ കവല പ്രസംഗം നടത്തുന്നതിനുള്ള ആശയ വിത്യാസങ്ങലോന്നുമില്ല."
ജമാ അത് പറയുന്നു. "ഇസ്ലാം സമഗ്രമാണ്.." അത് മനുഷ്യന്റെ എല്ലാ പ്രശനങ്ങള്‍ക്കും ഉള്ള പരിഹാരമാണ്, അത് മനുഷ്യന്റെ നന്മയുടെയും, സാമൂഹിക നീതിയുടെയും ശബ്ദമാണ് എന്ന് !
താങ്കള്‍ പറഞ്ഞ ചീത്ത പറഞ്ഞു പ്രസങ്ങിക്കുന്ന വിഭാഗം ഇതൊന്നും അന്ഗീകരിക്കുന്നില്ല. ഇതൊന്നുമല്ല ഇസ്ലാമെന്നും, അല്ലാഹുവിനെ ആരാധ്യ വസ്തുവാക്കി, സ്വലാതും ദിക്രുമായി ഈ കാണുന്ന പോലെയൊക്കെ സമൂഹത്തിലൊന്നും ഇടപെടാന്‍ മെനക്കെടാതെ നടന്നാല്‍ മതിയെന്ന നിലപാടുള്ളവരാണ്. എങ്കിലും പുതിയ തലമുറയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. ഇതൊക്കെ പറയുമ്പോഴും, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്..........................................."
സുരേഷിന് സംശയം തീര്‍ന്നില്ല.
ഞാന്‍ ചോദിക്കുന്നത് അതല്ല. ജമാഅതിനെ തെരുവില്‍ ചീത്ത പറയാന്‍ കാരണമെന്താണ്. ഞങ്ങളുടെ സമൂഹത്തില്‍ പല വിധ ദൈവ വിശ്വാസങ്ങളും, ആചാരങ്ങളും ഉണ്ട്. അത് പോലെ വിശ്വാസ പരമായ എന്തെങ്കിലും വിത്യാസം. !
"ഇല്ല. ഏകനായ സൃഷ്ടാവാണ് അടിസ്ഥാനം, ആ യാധര്ത്യത്തെ അംഗീകരിക്കുന്നു ഞങ്ങള്‍ എല്ലാവരും.
പക്ഷെ താങ്കള്‍ പറഞ്ഞപോലെ" ഈ ചീത്ത പറഞ്ഞു നടക്കാനും, പറയാനുമുള്ള വിഷയങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ല.
സുരേഷ് ആത്മഗതം പോലെ പറഞ്ഞു.
ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ ! ഇവരുടെ പ്രസംഗം കേട്ടപ്പോള്‍ ഞാന്‍ കരുതി എന്തോ ഭയങ്കര വിഷയങ്ങള്‍ പറയുകയായിരിക്കുമെന്നു........"
"സുരേഷേ... സുരേഷു ചിന്തിക്കുന്ന പോലെ ഈ പ്രസംഗം കേട്ട് വെറുതെ ഇരിക്കുന്ന സമൂഹം ചിന്തിച്ചിരുന്നെങ്കില്‍......!"

Tuesday, March 30, 2010

ശാക്തീകരണ വ്യാക്ക്യാനങ്ങളും, സമൂഹവും

ജമാഅത്തെ ഇസ്ലാമി തീരത്ത് നിന്നും സ്ത്രീ സമൂഹത്തിന്റെ ഒരു ശാക്തീകരണ കാറ്റ് രൂപം പ്രാപിച്ചു ഈയടുത്താണ് കേരളത്തില്‍ ആഞ്ഞു വീശിയത്.
ചില കേന്ദ്രങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളും, പ്രത്യാഘാതങ്ങും ഉണ്ടായത് സ്വാഭാവികം. സുന്നത്തും, ബിദ് അതും നോക്കി, കയ്യും, വസ്ത്രവും നോക്കി, വാടാപ്രതിവാദത്തില്‍ ഹരം കൊണ്ടിരുന്നവര്‍ പെട്ടെന്ന് ആരവം കേട്ട് തിരിഞ്ഞു നോക്കി.
"സ്ത്രീ ശാക്തീകരണം"
സഫ നഗറില്‍ അവരും കണ്ടു, സ്ത്രീകള്‍ !
ഇസ്ലാമിക വസ്ത്ര ധാരണത്തില്‍ ഒരു സ്ത്രീ കൂട്ടായ്മ. വേദിയില്‍ ഹൃദയ സ്പ്രുക്കായ മാതൃത്വത്തിന്റെ ഭാഷ, സമൂഹത്തിന്റെ അധ പതനത്തില്‍ വേദനിക്കുന്ന, പുത്രന്മാരെ, പുത്രിമാരെ നല്‍കി സമൂഹ സൃഷ്ടിക്കു നാന്ദി കുറിച്ച ഹവ്വയുടെ മാതൃത്വത്തിന്റെ , പിന്‍ ഗാമികളുടെ നന്മയുടെ വീന്ടെടുപ്പിനായുള്ള ശബ്ദം.
സ്ത്രീകളെ വില്‍പ്പന ചരക്കാക്കി കമ്പോള വല്ക്കരിച്ചു, ഉപഭോഗ വസ്തുവാക്കി, അസ്ഥിത്വം നഷ്ടപെടുത്തിയപ്പോള്‍ അന്യമായത് മൂല്യങ്ങളുടെ, നന്മയുടെ ചിന്തകളും, അതിനെ തുടര്ന്നുണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുമായിരുന്നു.
"സത്യവിശ്വാസികളും, സത്യ വിശ്വാസിനികളും പരസപരം മിത്രങ്ങലാകുന്നു. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിരോധിക്കുന്നു. ....".സൂറ: അതൌബ - 71


സമൂഹത്തിലെ സ്ത്രീവിഭാഗത്തിന് എല്ലാ മേഖലയിലും മാതൃകയായി നിലയുരപ്പിക്കേണ്ട ഇസ്ലാമിലെ സ്ത്രീ, അവള്‍ എവിടെയോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ആര് ആര്‍ക്കു മാതൃക. ചിന്തകള്‍ അന്യമാക്കപെട്ട ലോകത്ത് തങ്ങള്‍ അകപെട്ടു പോയതിന്റെ പ്രത്യാഗാതമാണ് സമൂഹത്തിലെ തിന്മകളുടെയും, ചൂഷണത്തിന്റെയും ആധിക്ക്യം കൂടാന്‍ കാരണമെന്ന് സ്ത്രീ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. സൃഷ്ടാവ് നല്‍കിയ ചിന്തയുടെയും, അറിവിന്റെയും കഴിവിനെ ചിലര്‍ വ്യാക്ക്യാനിച്ചു വിക്രുതമാക്കിയപ്പോള്‍, സൃഷ്ടാവ് അറിവ് നല്‍കിയെങ്കില്‍, ചിന്ത നല്‍കിയെങ്കില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കിയെങ്കില്‍, ആ കഴിവുകള്‍ ഉപയോഗിക്കുന്നതാണ് സൃഷ്ടാവിനോട് ചെയ്യുന്ന നീതിയെന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിഞ്ഞു. തങ്ങളുടെ കഴിവുകളെ നന്മയുടെ, അറിവിന്റെ മേഖലയിലേക്ക്, തിരിച്ചു വിടുവാന്‍, അറിവിലൂടെ നിര്‍ഭയരായി സമൂഹത്തില്‍ വലവിരിച്ചിരിക്കുന്ന ചതികുഴികള്‍ക്കെതിരെ നിലകൊള്ളുവാന്‍, അതിനു സ്ത്രീ സമൂഹത്തിനെ പ്രാപ്തരാക്കുവാന്‍ നന്മയുടെ വക്താക്കലാകേണ്ട സ്ത്രീ സമൂഹത്തിനു കഴിയേണ്ടതുണ്ട്. സമയം തീര്‍ക്കാന്‍ സീരിയലുകളുടെയും, പ്രണയ-മാസാല സിനിമകളുടെയും, കാഴ്ചക്കാരായി ഒരു സ്ത്രീ സമൂഹം മാറിയപ്പോള്‍ അവര്‍ക്ക് പുറം ലോകത്തിന്റെ അജണ്ടകള്‍ മനസ്സിലാകാതെ പോയി. ബുദ്ധിയുടെയും, ചിന്തയുടെയും, അറിവിന്റെയും വിള നിലമാകേണ്ട ഇസ്ലാമിലെ സ്ത്രീ ഇതര സ്ത്രീകളില്‍ നിന്നും വളരെ അകന്നു പോയി. സമൂഹത്തില്‍ അനീതിക്കെതിരെ, ചൂഷനങ്ങല്‍ക്കെതിരെ, ഇതര സ്ത്രീ നേതൃത്വങ്ങളും, ബുദ്ധിജീവികളും, മുന്നില്‍ നിന്നപ്പോഴും തങ്ങള്‍ക്കു അസ്ഥിത്വമുണ്ടോ എന്നാ സംശയത്തിലായിരുന്നു ഈ സമുദായത്തിലെ സ്ത്രീകള്‍ അകപെട്ടിരുന്നത്. അകപെടുത്തിയിരുന്നത്‌ എന്ന് പറയുന്നതാകും ശരി. പക്ഷെ.. ഇന്ന് ചിന്തകള്‍ പ്രകടമാണ്, മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീ ബോധവതിയാണ്. ലോകത്തിന്റെ ഗതിമാറ്റം സ്ത്രീ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്റെ ശബ്ദമാണ് സമൂഹത്തില്‍ ഉയരുന്നത്. ഇപ്പോള്‍ പലതരം വ്യാക്യാനങ്ങള്‍ നല്‍കിയെങ്കിലും സ്ത്രീ ശാക്തീകരണം ആകാമെന്ന് പ്രസ്താവനകളിലൂടെ വന്നു കൊണ്ടിരിക്കുന്നു. പ്രസ്താവനകള്‍ വിവാദങ്ങള്‍ ആകുന്നതും കണ്ടു കൊണ്ടിരിക്കുന്നു.
ഇസ്ലാമിക വസ്ത്രധാരണത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഇടപെടുന്നതിനു തടസ്സമില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. നൂര്‍ജാഹനും, ചാന്ദ്ബീബിയും, സ്ത്രീകളായിരുന്നു. ഈ കാലഘട്ടത്തില്‍ ബേനസീര്‍ ഭൂട്ടോയും, ഖാലിദ സിയയും, ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫാത്തിമാ ഭീവിയും സ്ത്രീയായിരുന്നു.
ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയുടെ കാലഘട്ടത്തിലെ കുര്‍ ആന്‍ പരാമര്‍ശിച്ച ഒരു ഭരണാധികാരി ബള്‍ക്കീസ് രാജ്ഞി സ്ത്രീയായിരുന്നു. അപ്പോള്‍ പിന്നെ ഈ കാലഘട്ടത്തില്‍ അവരെ പിറകില്‍ നിര്‍ത്തുന്നത് ആരാണ്. അവര്‍ക്ക് കൊടുത്ത കഴിവ് വിനിയോഗിക്കാതിരിക്കാന്‍ അവസരം നിഷേധിക്കുന്നത് ആരാണ്.
ഉത്തരം ഇതിനെ എതിര്‍ക്കുന്നവര്‍ നല്‍കട്ടെ.
******
ഒരു പ്രത്യാഘാതം : സ്ത്രീ പുരുഷ സങ്കലനം, വേഷ വിധാനം തുടങ്ങിയ കാര്യങ്ങളില്‍ ചിട്ടയും, മര്യാദയും പാലിച്ചു അനിവാര്യമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്സിറ്റി വൈസ് ചാന്സലരും, സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ ജനറല്‍ സെക്രടരിയുമായ ഡോ। ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദവി അഭിപ്രായപെട്ടിരിക്കുന്നു. (ഗള്‍ഫ്‌ മാധ്യമം, March 19)
ആത്മഗതം :
സഫാ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ ഇതിനപാവാദമായി എന്തെകിലും സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടെത്തി പറഞ്ഞാല്‍ എല്ലാവര്ക്കും കാര്യം കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അനിവാര്യമായ സാഹചര്യം എന്നാണെന്നും, എന്താണെന്നും സമൂഹത്തിനു പകര്‍ന്നു കൊടുത്താല്‍ അപ്പോഴെങ്കിലും എല്ലാ ജമാഅത് ഇതര സ്ത്രീകള്‍ക്കും പങ്കെടുക്കാവാനും കഴിയും.
ബുദ്ധിയുള്ള സ്ത്രീകള്‍ ചിന്തിക്കട്ടെ, കഴിവുണ്ടെന്ന് സ്വയം ബോദ്യമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കട്ടെ, അവരുടെ വ്യക്തിത്വം അവരോടു സ്വന്തം കഴിവിനെ കുറിച്ച് ബോധ്യപെടുതുമ്പോള്‍ ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക. അതില്ലെന്നു സ്വയം കരുതുന്നവര്‍ അങ്ങിനെ തുടരുകയും ചെയ്യട്ടെ. സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ ചിന്തയേയും , കഴിവിനെയും മറ്റുള്ളവര്‍ തടയുന്നത് നീതിയായിരിക്കില്ല എന്ന് തിരിച്ചറിയുക.