Saturday, June 5, 2010

'ഇസ്ലാം എന്ത്, എന്തല്ല' !


'ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞു മറ്റേതെങ്കിലും മാര്‍ഗ്ഗം കാംക്ഷിക്കുകയാണോ ?വാന-ഭുവനങ്ങളില്‍ഉള്ള സകലവും ബോധപൂര്‍വമായും, അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കെ?പറയുക,ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ക്ക് അവതീര്നമായത്തിലും വിശ്വസിക്കുന്നു. ഇബ്രാഹിം,ഇസ്മാഈല്‍,ഇസഹാക്ക്, യഅകൂബ് , യഅകൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപെട്ടിരുന്ന ശാസനകളിലും,മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകവര്യന്മാര്‍ക്കും അവരുടെ നാഥങ്കല്‍ നിന്ന് അവതരിചീട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ അജ്ഞാനുവര്തികള്‍ [മുസ്ലീങ്ങള്‍] അല്ലോ. ഈ അനുസരണം [ഇസ്ലാം] അല്ലാത്ത ഏതൊരു മാര്‍ഗ്ഗം ആര് കൈ കൊണ്ടാലും അത് ഒരിക്കലും സീകരിക്കപ്പെടുന്നതല്ല...'[ആലു ഇമ്രാന്‍:83-85].

അനേകം പാര്‍ട്ടികള്‍, അവയില്‍ ഓരോന്നിലും അനുയായികള്‍. അവക്കോരോന്നിനും അവരുടെതായ കണക്കു കൂട്ടലുകളിലൂടെയുള്ള ലക് ഷ്യങ്ങള്‍. പ്രകടനത്തിന് വിളിച്ചാല്‍ എല്ലാ സംഘടനകളിലും അനുയായികളുടെ നീണ്ട നിരയുണ്ടാകും. ഭൂരിപക്ഷവും, ന്യൂനപക്ഷവും !
മത, ജാതി, വര്‍ഗ്ഗങ്ങളുടെ പിന്‍ ബലത്തില്‍, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി രൂപീകൃതമായ പാര്‍ട്ടികള്‍, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാര്ട്ടിക്കൊരോന്നിനും നേതാക്കള്‍. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ ഒന്നാണെന്ന് തോന്നിക്കാമെങ്കിലും, മതത്തിന്റെയും, ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ഉള്ള അവകാശങ്ങള്‍ പലതാണ്. അത് കൊണ്ട് അവ വിളിച്ചു പറയാന്‍ പാര്‍ട്ടികള്‍ വേണം, അണികള്‍ വേണം, നേതാക്കള്‍ വേണം. ജനാധിപത്യത്തില്‍ മനുഷ്യന്‍ മാത്രമേ ഉള്ളുവെങ്കിലും ഈ ജനാധിപത്യ സമൂഹത്തില്‍ മനുഷ്യന്‍ പലതാണ്, അവര്‍ക്കൊരോ വിഭാഗത്തിനും വിത്യസ്ത ആവശ്യങ്ങളും ! മനുഷ്യന്റെ ഈ ആവശ്യങ്ങളാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ഈ രാഷ്ട്രീയത്തിലൂടെ നിറവേറ്റപെടുന്നത്. അത് നീതി പൂര്‍വ്വം നിറവേറ്റി കൊടുക്കുന്ന വ്യക്തിയെ ഭരണാധികാരി എന്ന് പറയാം.
നീതി, സത്യം ഇവയില്‍ അധിഷ്ടിതമാണ് പ്രപഞ്ചം. നിങ്ങള്‍ നീതി കാണിക്കുവിന്‍, സത്യത്തിനു വേണ്ടി നില കൊള്ളുവിന്‍. അങ്ങിനെ മനുഷ്യന്റെ എല്ലാ ഇടപെടലുകളിലും ഈ ദൈവിക ബോധനം ഉണ്ടായിരിക്കണമെന്ന് കുര്‍ആന്‍ ആവശ്യപെടുന്നു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അത് വലുതാകട്ടെ, ചെറുതാകട്ടെ അതിലെല്ലാം സത്യവും, നീതിയും പാലിക്കനമെന്നതാണ് സൃഷ്ടാവിലുള്ള വിശ്വാസത്തിന്റെ അടിത്തറ. പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിക്കുക എന്നതാണ് വിശ്വസിക്കുക എന്നതിന്റെ മാനദണ്ഡം.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുള്ള പൂര്തീകരണത്തിന് വേണ്ടിയാണ് രാഷ്ട്രീയമെങ്കില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന ഒരു മാനവിക വ്യവസ്ഥിതിയില്‍ അതുണ്ടോ ! ആ രാഷ്ട്രീയത്തിന് ഇന്ന് നിലവിലുള്ള രാഷ്ട്രീയ വിശ്വാസികളോട് എന്ത് പറയാനുണ്ട്...?
അതോ മനുഷ്യന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി, സത്യത്തിനു വേണ്ടി ശബ്ദിക്കനമെന്ന ഇസ്ലാമിന്റെ ലക്ഷ്യത്തില്‍ ഇന്നത്തെ മനുഷ്യര്‍ക്ക്‌ ഒരു പങ്കും വഹിക്കാനില്ലെന്നാണോ "പണ്ഡിതര്‍" വിളിച്ചു പറയുന്നത്. എങ്കില്‍ ,ഓരോ കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ ക്കറിയാതെ പോയ ആ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയുമായി സമരസപെടുന്ന "ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചു സഹായിക്കും" എന്ന ലളിത രാഷ്ട്രീയസമവാക്യം പ്രതിനിദാനം ചെയ്യുന്ന 'വിശ്വാസം' ഏതാണ് !
ഏക സൃഷ്ടാവിലുള്ള വിശ്വാസത്തെ സമൂഹത്തില്‍ പ്രബോധനം ചെയ്യുകയും ജീവിതത്തിന്റെ സകല മേഖലകളിലും ആ വിശ്വാസം പ്രതിഫലിക്കനമെന്ന ഭാരമേറിയ ആ വാക്ക്യം പരിച്ചയപെടുതുകയും ചെയ്ത പ്രവാചകനോട് അതിന്റെ ശത്രുക്കള്‍ വാഗ്ദാനം ചെയ്തത് "അവര്‍ കൊണ്ട് നടന്നിരുന്ന അവരുടെ ഭരണത്തിന്റെ അപ്പ കഷ്നമാണ്". ഈ അവസരത്തില്‍ പ്രവാചകന്‍ പറഞ്ഞ മറുപടിക്ക് മേല്‍ പറഞ്ഞ "നിലനില്‍പ്പിന്റെ ലളിത രാഷ്ട്രീയ സമവാക്ക്യവുമായി " എത്രത്തോളം സാമ്യമുണ്ട്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. (തുടരും)


......


മതത്തിന്റെ കോളത്തില്‍ എഴുതുതുന്ന ഒരു പാരമ്പര്യ മതവിശ്വാസത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍ പൌരോഹിത്യം പറയുന്ന പോലെ ആ ഇസ്ലാം മതത്തില്‍ രാഷ്ട്രീയം ഇല്ല.
അതല്ല, ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും വിശ്വാസം പ്രകടമാകണമെന്ന ഒരു ആദര്‍ശത്തിന്റെ പേരാണോ ഇസ്ലാം.
എങ്കില്‍, ഓരോ കാലഘട്ടത്തിലും പ്രവാചകന്മാര്‍ തൌഹീദ് അടിസ്ഥാനമാക്കി രാഷ്ട്രീയത്തിനുമപ്പുരം സീകരിക്കേണ്ട മൂല്യങ്ങളുടെ സ്ഥാപനത്തിനും, വീന്ടെടുപ്പിനും വേണ്ടി സീകരിച്ച ഒരു മുഴു ജീവിത ആദര്‍ശം,ആ ജീവിത ആദര്‍ശത്തിന് ഈ കാലഘട്ടത്തില്‍ സമൂഹത്തിനു എന്ത് സമര്‍പ്പിക്കാനുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടതുണ്ട്.


ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ പലരും പലതും ജീവിതത്തില്‍ പുറമേ നിന്നും കടം കൊണ്ടു. അവിടെ തങ്ങള്‍ക്കുള്ള ഇടം കണ്ടെത്തിയ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തുന്നത്തിനു മത സംഘടനകള്‍ക്ക് ജീവന്‍ നല്‍കി. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകള്‍ മറ്റു പലതിനും വേണ്ടി നിലകൊണ്ടു. അങ്ങിനെ എവിടെയോ വെച്ച് ഇസ്ലാമും വെറും "മതം "മാത്രമായി .

Tuesday, April 27, 2010

ബിദ്അത്ത്, ഈ വാക്ക് ഇല്ലായിരുന്നുവെങ്കില്‍ !

ബിദ്അത്ത് - ഈ ഒരു വാക്ക് ഉണ്ടാക്കിയ വിഭാഗീയത ചെറുതല്ല.
ആയത്ത്‌കളെയും , ഹദീസുകളെയും തങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വളച്ചും, തിരിച്ചും, ഒടിച്ചും വ്യാഖ്യാനിച്ചു അന്ഗീകരിക്കാതവരെ എതിര്‍ പക്ഷത് നിര്‍ത്തി നേതൃത്വം ചമയുംപോള്‍ ഒരു സമൂഹത്തിന്റെ അസ്ഥിത്വം ചോര്‍ന്നു പോകുന്നത് ഇവര്‍ കാണാതെ പോകുന്നു. കാലിക വിഷയങ്ങള്‍ നോക്കാതെ തങ്ങള്‍ നോക്കി കാണുന്ന "കര്‍മ മേഖലയിലെ" നിസ്സാരമായ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തും, സംവാദം നടത്തിയും ബൌധിക മേഖലയില്‍ സജീവമാകേണ്ട വിവേകവും , വിജ്ഞാനവും സ്വയവും, സമൂഹത്തിനും അന്യമാക്കുകയാണ്. ഉധാഹരണത്തിന് ചര്‍ച്ചയും സംവാദവും, ഗവേഷണവും നടത്തുന്ന കുറച്ചു വിഷയങ്ങള്‍ കാണുക.

മാലയും , മൌലീടും ഓതുന്നതില്‍ പുന്യമുണ്ടോ (പുണ്യം ! എന്താണാവോ ഉദേശിക്കുന്നത് )
ഒതിയില്ലെങ്കില്‍ കുഴപ്പമുണ്ടോ !
മരിച്ചവര്‍ കേള്‍ക്കുമോ !
ഔലിയാക്കളോട് പ്രാര്തിക്കാമോ !
നബിദിനം ബിദ് അത്താണോ ..
തരവീഹു 20 ബിദ് അത്താണോ, എട്ടു നമസ്ക്കരിച്ചാല്‍ ശരിയാകുമോ !
നിസ്കാരത്തില്‍ കൈ അവിടെ കെട്ടാമോ, ഇവിടെ കെട്ടാമോ.....

ഈ പ്രപഞ്ചത്തെ സംവിധാനിച്ചവന്‍ മറ്റുള്ളതൊക്കെ വിട്ടു ഇതിലൊക്കെ ശ്രദ്ധിച്ചിരിക്കുന്നു എന്ന കാഴ്ചപാട് വിശ്വാസി സമൂഹത്തില്‍ ഇട്ടുകൊടുത്ത പൌരോഹിത്യ ജല്പ്പനങ്ങളില്‍ പെട്ട് പോയതാണ് ഈ വിഭാഗീയതയുടെ കാതല്‍. അത്തരം വിഷയങ്ങളില്‍ കടിച്ചു തൂങ്ങിയ പണ്ഡിത വൃന്ദവും അതിലൂടെ സൃഷ്ടിച്ചെടുത്ത അനുയായികലുമായപ്പോള്‍ വിഭാഗീയതക്കും, വാഗ്വാദതിനും അജീവാനാന്ത ലൈസന്‍സായി. മറ്റൊരു സമൂഹങ്ങളിലും കാണാത്ത ഈ 'സാമൂഹിക തര്‍ക്ക' വിഷയങ്ങളില്‍ പെട്ട് സമൂഹം മറ്റുള്ളവര്‍ ഇടപെടുന്ന മേഖലകളില്‍ ക്രിയാത്മകമായി ഇടപെടാതെ പ്രയോജനം സ്വയം ആസ്വദിച്ചു ജീവിതം 'ദുനിയാവിലും, അഖിരത്തിലും' പൌരോഹിത്യ ജല്പ്പനത്തില്‍ ഭദ്ര മാക്കിയിരിക്കുകയാണ്.

ബിദ് അത്ത്, ഈ ഒരു വാക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ന് ആ വാക്കിന്റെ ബലത്തില്‍ നിലകൊള്ളുന്ന പല 'മത സംഘടനകള്‍ക്കും' ജീവന്‍ വെക്കാന്‍ വഴി കാണില്ലായിരുന്നു. ഇതര സമൂഹത്തിന്റെ നേട്ടങ്ങളുടെയും, ഉയര്‍ച്ചയുടെയും പ്രധാന കാരണം ഇത്തരം 'ബിദ് അത്ത്' ആരോപണവും, അത്തരം തര്‍ക്കങ്ങള്‍ക്കും പിന്നാലെ പോകാന്‍ ആരും ഇല്ല എന്നുള്ളതാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ അവരുടെ ക്രിയാതമാകമായ ചിന്തയുടെയും, ഗവേഷണങ്ങളുടെയും, കണ്ടുപിടുതങ്ങളുടെയും ഗുണഭോക്താക്കളായി മാത്രം മാറിയ ഒരു സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം ഈ 'വാക്കല്ലാതെ' മറ്റൊന്നുമല്ല.
സമൂഹത്തിന്റെ വികാസത്തിന്റെയും, വിജ്ഞാനത്തിന്റെയും, അടിസ്ഥാനത്തില്‍ അന്യമാകേണ്ട 'ബിദ് അത്ത്' അതെ വികാസവും, വിജ്ഞാനവും അന്യമാകുന്ന രീതിയിലേക്ക് ആ മേഖലയെ തര്‍ക്ക വിഷയമാക്കി പൌരോഹിത്യം എത്തിച്ചതാണ് ഇസ്ലാമിന് നേരിട്ട ദുരന്തം. അറിവിലൂടെ മാത്രമേ അല്ലാഹുവിന്റെ വിവസ്ഥിതി (പ്രപഞ്ച ശരീ അത്ത്) മനസ്സിലാക്കുവാന്‍ സാധിക്കൂ. പക്ഷെ അല്ലാഹുവിന്റെ സുന്നത്തില്‍ നിന്നും ജീവിതത്തെ അഴിച്ചു മാറ്റി അവിടെ മുഴു സമയ ബിദ് അതില്‍ എര്പെട്ടീട്ടാണ് അറിവിന്റെ അഭാവത്തില്‍ സ്ഥാനം പിടിച്ച അപ്രധാന ബിദ് അത്ത് തര്‍ക്ക വിഷയ ഭാണ്ടമാക്കി സമൂഹത്തിന്റെ പിറകില്‍ കെട്ടി 'പണ്ഡിതര്‍' നയിക്കുന്നത്. ഇവിടെ കുര്‍ ആന്റെ അക്ഷരങ്ങള്‍ അര്തങ്ങളില്ലാത്ത വെറും ശബ്ദമായി 'വിശ്വാസി സമൂഹത്തില്‍' മാറാന്‍ കാരണം ഈ 'ബിദ് അത്ത്' തര്‍ക്കങ്ങളില്‍ കുടുങ്ങി പോയതാണ്. പരസ്പരം ഓരോ വിഭാഗവും ബിദ് അത് ആരോപിക്കുമ്പോള്‍ 'സ്വര്‍ഗ്ഗ' പ്രവേശനത്തിന് ഇതില്‍ ആരും ഇല്ലെന്ന അവസ്ഥയിലാണ്, സ്വയം എല്ലാവരും അവകാശപെടുന്നുന്ടെങ്കിലും.!

ബിദ്അത്ത് , വെറും ഒരു വാക്കല്ല, പലര്‍ക്കും അത് ആസ്തിയുടെയും, സ്ഥാനമാനങ്ങളുടെയും ഫലഭൂയിഷ്ടമായ ഭൂമികയാണ്.
..............
എന്നാലും ഈ ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതി.

Thursday, April 15, 2010

അപ(ര) ശബ്ദങ്ങള്‍ !


സുരേഷ് ഒരു മാര്‍കിസ്റ്റ് അനുഭാവിയാണ്. മത വിശ്വാസത്തില്‍ സ്വന്തം കാഴ്ചപാടിന് സ്ഥാനമൊന്നും കാണാത്തതിനാല്‍ വര്‍ത്തമാന സംഭവങ്ങളില്‍ തനിക്കു നിര്‍വഹിക്കാനുള്ള പങ്കിനെ കുറിച്ച് ബോധ്യമുള്ളതു കൊണ്ട് അവന്‍ ജീവിക്കുന്നതിനു ഒരു തൊഴിലും, സമൂഹത്തില്‍ ഇടപെടുന്നതിനു ഒരു ഇസവുമായി ജീവിക്കുന്നു.
സുരേഷ് പതിവ് പോലെ ഒരു ദിവസം കാണാന്‍ വന്നു, എന്തെങ്കിലും വിഷയമുണ്ടാകും പറയാന്‍. സമൂഹത്തില്‍ നടക്കുന്ന കൈകൂലിയെ കുറിച്ചും, കൊള്ളയും, കൊലയും, മോഷണവും നടക്കുമ്പോള്‍, സാദാരണ കാരന് നേരെ ഹെല്‍മെറ്റ്‌ വേട്ടക്കാരായി ചാടിവീഴുന്ന 'ആതാമാര്തതയുള്ള' 'നിയമ പാലകരെ കുറിച്ചും, വീട് പണിയുവാന്‍ കൊണ്ട് വരുന്ന നിരപരാധിയായ മണലിനെ അറസ്റ്റു ചെയ്തു വീര സാഹസ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ക്രമ സമാധാനത്തെ കുറിച്ചും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടു സമൂഹത്തിന്റെ മൂക്കിനു താഴെ സ്വന്തം ബിസിനസ്‌ നടത്തുന്നതിനെ കുറിച്ചുമൊക്കെ പറയുന്ന സുരേഷ് എന്തോ വിഷയമായിട്ടാണ് വരവ് !
എന്തൊക്കെ സുരേഷ് !
കാര്യമായി വിശേഷങ്ങള്‍ ഒന്നുമില്ല. എന്നാലും ഞാനിങ്ങോട്ട്‌ പോരുന്ന വഴി ജങ്ക്ഷനില്‍ ഒരു തീപ്പൊരി പ്രസംഗം, വേദിയിലേക്ക് നോക്കി, കുറെ തലേകെട്ടുകാര്‍. ബാനര്‍ നോക്കി വായിച്ചു... "സമസ്ത കേരള....സമ്മേളന പ്രചാരണ.."
പ്രസംഗം കേള്‍ക്കാന്‍ ജങ്ക്ഷനില്‍ അവിടെ-ഇവിടെയായി കുറച്ചാളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. തങ്ങള്‍ക്കു വേറെ പണിയുള്ളതിനാല്‍ പ്രസംഗം കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ നടന്നു പോകുന്നു. ജന്ക്ഷനായത് കൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറി പായുന്നു.
അവിടെ കുറ്റിയടിച്ച് നില്‍ക്കുവാന്‍ പണി കിട്ടിയ കുറച്ചു പോലീസുകാര്‍ പ്രസംഗത്തിന്റെ 'കഴമ്പു' കേട്ട് പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.
ഇതിനിടയില്‍ പ്രസംഗം തീപോരിയായി, ആരെയോക്കെയെ ചീത്ത പറഞ്ഞു അരിശം തീര്‍ത്തു, ഇടയ്ക്കു അറബിയില്‍, തക്ബീര്‍ ഉയര്‍ന്നു.
കുറച്ചു നേരം പ്രസംഗം കേട്ടപ്പോള്‍ സംഗതി മനസ്സിലായി.
ജമാഅതെ ഇസ്ലാമിയാണ് ഈ അരിശത്തിനു ഹേതു.
സുരേഷ് എന്നോട് ചോദിച്ചു.
"ഈ ജമാഅതെ ഇസ്ലാമിയെ എനിക്കറിയാം, സോളിടാരിട്ടിയെയും എനിക്കറിയാം, അവര്‍ സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചും എനിക്കറിയാം,
പക്ഷെ എനിക്കൊന്നറിയില്ല.
ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന്." അറബിയില്‍ ഇടയ്ക്കു എന്തൊക്കെയോ പറയുന്നു. ചിലര്‍ സ്വലാത്ത് ചൊല്ലുന്നു. പിന്നെ ജമാ അതിനെ ചീത്ത പറയുന്നു.
"എന്നോട് ചോദിച്ചു, ഇങ്ങിനെ ചീത്ത പറയാന്‍ എന്താണ് വിഷയം !"
എന്തെങ്കിലും വിത്യാസമുണ്ടോ നിങ്ങള്‍ തമ്മില്‍ !.
ഞാന്‍ പറഞ്ഞു.. "സുരേഷ് എന്തായാലും നിങ്ങളുടെ സമൂഹത്തില്‍, സമുധായത്തിലുള്ള അത്ര ആചാര അനുഷ്ട്ടാന, കാഴ്ച്ചപാടുകളിലുള്ള അന്തരമൊന്നും ഈ "അറിശതിനു" പിറകിലില്ല. ഈ സുന്നി സംഘടനയും, ജാമാ അതും, അല്ലെങ്കില്‍ ഇതര മുസ്ലീം സംഘടനകള്‍ തമ്മില്‍ ഇത്ര ഗൌരവമായ കവല പ്രസംഗം നടത്തുന്നതിനുള്ള ആശയ വിത്യാസങ്ങലോന്നുമില്ല."
ജമാ അത് പറയുന്നു. "ഇസ്ലാം സമഗ്രമാണ്.." അത് മനുഷ്യന്റെ എല്ലാ പ്രശനങ്ങള്‍ക്കും ഉള്ള പരിഹാരമാണ്, അത് മനുഷ്യന്റെ നന്മയുടെയും, സാമൂഹിക നീതിയുടെയും ശബ്ദമാണ് എന്ന് !
താങ്കള്‍ പറഞ്ഞ ചീത്ത പറഞ്ഞു പ്രസങ്ങിക്കുന്ന വിഭാഗം ഇതൊന്നും അന്ഗീകരിക്കുന്നില്ല. ഇതൊന്നുമല്ല ഇസ്ലാമെന്നും, അല്ലാഹുവിനെ ആരാധ്യ വസ്തുവാക്കി, സ്വലാതും ദിക്രുമായി ഈ കാണുന്ന പോലെയൊക്കെ സമൂഹത്തിലൊന്നും ഇടപെടാന്‍ മെനക്കെടാതെ നടന്നാല്‍ മതിയെന്ന നിലപാടുള്ളവരാണ്. എങ്കിലും പുതിയ തലമുറയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. ഇതൊക്കെ പറയുമ്പോഴും, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്..........................................."
സുരേഷിന് സംശയം തീര്‍ന്നില്ല.
ഞാന്‍ ചോദിക്കുന്നത് അതല്ല. ജമാഅതിനെ തെരുവില്‍ ചീത്ത പറയാന്‍ കാരണമെന്താണ്. ഞങ്ങളുടെ സമൂഹത്തില്‍ പല വിധ ദൈവ വിശ്വാസങ്ങളും, ആചാരങ്ങളും ഉണ്ട്. അത് പോലെ വിശ്വാസ പരമായ എന്തെങ്കിലും വിത്യാസം. !
"ഇല്ല. ഏകനായ സൃഷ്ടാവാണ് അടിസ്ഥാനം, ആ യാധര്ത്യത്തെ അംഗീകരിക്കുന്നു ഞങ്ങള്‍ എല്ലാവരും.
പക്ഷെ താങ്കള്‍ പറഞ്ഞപോലെ" ഈ ചീത്ത പറഞ്ഞു നടക്കാനും, പറയാനുമുള്ള വിഷയങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ല.
സുരേഷ് ആത്മഗതം പോലെ പറഞ്ഞു.
ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ ! ഇവരുടെ പ്രസംഗം കേട്ടപ്പോള്‍ ഞാന്‍ കരുതി എന്തോ ഭയങ്കര വിഷയങ്ങള്‍ പറയുകയായിരിക്കുമെന്നു........"
"സുരേഷേ... സുരേഷു ചിന്തിക്കുന്ന പോലെ ഈ പ്രസംഗം കേട്ട് വെറുതെ ഇരിക്കുന്ന സമൂഹം ചിന്തിച്ചിരുന്നെങ്കില്‍......!"

Tuesday, March 30, 2010

ശാക്തീകരണ വ്യാക്ക്യാനങ്ങളും, സമൂഹവും

ജമാഅത്തെ ഇസ്ലാമി തീരത്ത് നിന്നും സ്ത്രീ സമൂഹത്തിന്റെ ഒരു ശാക്തീകരണ കാറ്റ് രൂപം പ്രാപിച്ചു ഈയടുത്താണ് കേരളത്തില്‍ ആഞ്ഞു വീശിയത്.
ചില കേന്ദ്രങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളും, പ്രത്യാഘാതങ്ങും ഉണ്ടായത് സ്വാഭാവികം. സുന്നത്തും, ബിദ് അതും നോക്കി, കയ്യും, വസ്ത്രവും നോക്കി, വാടാപ്രതിവാദത്തില്‍ ഹരം കൊണ്ടിരുന്നവര്‍ പെട്ടെന്ന് ആരവം കേട്ട് തിരിഞ്ഞു നോക്കി.
"സ്ത്രീ ശാക്തീകരണം"
സഫ നഗറില്‍ അവരും കണ്ടു, സ്ത്രീകള്‍ !
ഇസ്ലാമിക വസ്ത്ര ധാരണത്തില്‍ ഒരു സ്ത്രീ കൂട്ടായ്മ. വേദിയില്‍ ഹൃദയ സ്പ്രുക്കായ മാതൃത്വത്തിന്റെ ഭാഷ, സമൂഹത്തിന്റെ അധ പതനത്തില്‍ വേദനിക്കുന്ന, പുത്രന്മാരെ, പുത്രിമാരെ നല്‍കി സമൂഹ സൃഷ്ടിക്കു നാന്ദി കുറിച്ച ഹവ്വയുടെ മാതൃത്വത്തിന്റെ , പിന്‍ ഗാമികളുടെ നന്മയുടെ വീന്ടെടുപ്പിനായുള്ള ശബ്ദം.
സ്ത്രീകളെ വില്‍പ്പന ചരക്കാക്കി കമ്പോള വല്ക്കരിച്ചു, ഉപഭോഗ വസ്തുവാക്കി, അസ്ഥിത്വം നഷ്ടപെടുത്തിയപ്പോള്‍ അന്യമായത് മൂല്യങ്ങളുടെ, നന്മയുടെ ചിന്തകളും, അതിനെ തുടര്ന്നുണ്ടാകേണ്ട പ്രവര്‍ത്തനങ്ങളുമായിരുന്നു.
"സത്യവിശ്വാസികളും, സത്യ വിശ്വാസിനികളും പരസപരം മിത്രങ്ങലാകുന്നു. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിരോധിക്കുന്നു. ....".സൂറ: അതൌബ - 71


സമൂഹത്തിലെ സ്ത്രീവിഭാഗത്തിന് എല്ലാ മേഖലയിലും മാതൃകയായി നിലയുരപ്പിക്കേണ്ട ഇസ്ലാമിലെ സ്ത്രീ, അവള്‍ എവിടെയോ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ആര് ആര്‍ക്കു മാതൃക. ചിന്തകള്‍ അന്യമാക്കപെട്ട ലോകത്ത് തങ്ങള്‍ അകപെട്ടു പോയതിന്റെ പ്രത്യാഗാതമാണ് സമൂഹത്തിലെ തിന്മകളുടെയും, ചൂഷണത്തിന്റെയും ആധിക്ക്യം കൂടാന്‍ കാരണമെന്ന് സ്ത്രീ സമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. സൃഷ്ടാവ് നല്‍കിയ ചിന്തയുടെയും, അറിവിന്റെയും കഴിവിനെ ചിലര്‍ വ്യാക്ക്യാനിച്ചു വിക്രുതമാക്കിയപ്പോള്‍, സൃഷ്ടാവ് അറിവ് നല്‍കിയെങ്കില്‍, ചിന്ത നല്‍കിയെങ്കില്‍, പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കിയെങ്കില്‍, ആ കഴിവുകള്‍ ഉപയോഗിക്കുന്നതാണ് സൃഷ്ടാവിനോട് ചെയ്യുന്ന നീതിയെന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിഞ്ഞു. തങ്ങളുടെ കഴിവുകളെ നന്മയുടെ, അറിവിന്റെ മേഖലയിലേക്ക്, തിരിച്ചു വിടുവാന്‍, അറിവിലൂടെ നിര്‍ഭയരായി സമൂഹത്തില്‍ വലവിരിച്ചിരിക്കുന്ന ചതികുഴികള്‍ക്കെതിരെ നിലകൊള്ളുവാന്‍, അതിനു സ്ത്രീ സമൂഹത്തിനെ പ്രാപ്തരാക്കുവാന്‍ നന്മയുടെ വക്താക്കലാകേണ്ട സ്ത്രീ സമൂഹത്തിനു കഴിയേണ്ടതുണ്ട്. സമയം തീര്‍ക്കാന്‍ സീരിയലുകളുടെയും, പ്രണയ-മാസാല സിനിമകളുടെയും, കാഴ്ചക്കാരായി ഒരു സ്ത്രീ സമൂഹം മാറിയപ്പോള്‍ അവര്‍ക്ക് പുറം ലോകത്തിന്റെ അജണ്ടകള്‍ മനസ്സിലാകാതെ പോയി. ബുദ്ധിയുടെയും, ചിന്തയുടെയും, അറിവിന്റെയും വിള നിലമാകേണ്ട ഇസ്ലാമിലെ സ്ത്രീ ഇതര സ്ത്രീകളില്‍ നിന്നും വളരെ അകന്നു പോയി. സമൂഹത്തില്‍ അനീതിക്കെതിരെ, ചൂഷനങ്ങല്‍ക്കെതിരെ, ഇതര സ്ത്രീ നേതൃത്വങ്ങളും, ബുദ്ധിജീവികളും, മുന്നില്‍ നിന്നപ്പോഴും തങ്ങള്‍ക്കു അസ്ഥിത്വമുണ്ടോ എന്നാ സംശയത്തിലായിരുന്നു ഈ സമുദായത്തിലെ സ്ത്രീകള്‍ അകപെട്ടിരുന്നത്. അകപെടുത്തിയിരുന്നത്‌ എന്ന് പറയുന്നതാകും ശരി. പക്ഷെ.. ഇന്ന് ചിന്തകള്‍ പ്രകടമാണ്, മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീ ബോധവതിയാണ്. ലോകത്തിന്റെ ഗതിമാറ്റം സ്ത്രീ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിന്റെ ശബ്ദമാണ് സമൂഹത്തില്‍ ഉയരുന്നത്. ഇപ്പോള്‍ പലതരം വ്യാക്യാനങ്ങള്‍ നല്‍കിയെങ്കിലും സ്ത്രീ ശാക്തീകരണം ആകാമെന്ന് പ്രസ്താവനകളിലൂടെ വന്നു കൊണ്ടിരിക്കുന്നു. പ്രസ്താവനകള്‍ വിവാദങ്ങള്‍ ആകുന്നതും കണ്ടു കൊണ്ടിരിക്കുന്നു.
ഇസ്ലാമിക വസ്ത്രധാരണത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഇടപെടുന്നതിനു തടസ്സമില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. നൂര്‍ജാഹനും, ചാന്ദ്ബീബിയും, സ്ത്രീകളായിരുന്നു. ഈ കാലഘട്ടത്തില്‍ ബേനസീര്‍ ഭൂട്ടോയും, ഖാലിദ സിയയും, ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫാത്തിമാ ഭീവിയും സ്ത്രീയായിരുന്നു.
ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയുടെ കാലഘട്ടത്തിലെ കുര്‍ ആന്‍ പരാമര്‍ശിച്ച ഒരു ഭരണാധികാരി ബള്‍ക്കീസ് രാജ്ഞി സ്ത്രീയായിരുന്നു. അപ്പോള്‍ പിന്നെ ഈ കാലഘട്ടത്തില്‍ അവരെ പിറകില്‍ നിര്‍ത്തുന്നത് ആരാണ്. അവര്‍ക്ക് കൊടുത്ത കഴിവ് വിനിയോഗിക്കാതിരിക്കാന്‍ അവസരം നിഷേധിക്കുന്നത് ആരാണ്.
ഉത്തരം ഇതിനെ എതിര്‍ക്കുന്നവര്‍ നല്‍കട്ടെ.
******
ഒരു പ്രത്യാഘാതം : സ്ത്രീ പുരുഷ സങ്കലനം, വേഷ വിധാനം തുടങ്ങിയ കാര്യങ്ങളില്‍ ചിട്ടയും, മര്യാദയും പാലിച്ചു അനിവാര്യമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്സിറ്റി വൈസ് ചാന്സലരും, സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ ജനറല്‍ സെക്രടരിയുമായ ഡോ। ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദവി അഭിപ്രായപെട്ടിരിക്കുന്നു. (ഗള്‍ഫ്‌ മാധ്യമം, March 19)
ആത്മഗതം :
സഫാ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ ഇതിനപാവാദമായി എന്തെകിലും സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടെത്തി പറഞ്ഞാല്‍ എല്ലാവര്ക്കും കാര്യം കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അനിവാര്യമായ സാഹചര്യം എന്നാണെന്നും, എന്താണെന്നും സമൂഹത്തിനു പകര്‍ന്നു കൊടുത്താല്‍ അപ്പോഴെങ്കിലും എല്ലാ ജമാഅത് ഇതര സ്ത്രീകള്‍ക്കും പങ്കെടുക്കാവാനും കഴിയും.
ബുദ്ധിയുള്ള സ്ത്രീകള്‍ ചിന്തിക്കട്ടെ, കഴിവുണ്ടെന്ന് സ്വയം ബോദ്യമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കട്ടെ, അവരുടെ വ്യക്തിത്വം അവരോടു സ്വന്തം കഴിവിനെ കുറിച്ച് ബോധ്യപെടുതുമ്പോള്‍ ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക. അതില്ലെന്നു സ്വയം കരുതുന്നവര്‍ അങ്ങിനെ തുടരുകയും ചെയ്യട്ടെ. സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ ചിന്തയേയും , കഴിവിനെയും മറ്റുള്ളവര്‍ തടയുന്നത് നീതിയായിരിക്കില്ല എന്ന് തിരിച്ചറിയുക.

Friday, February 26, 2010

ഉയര്തുന്നവരെയെങ്കിലും കുറ്റം പറയാതിരുന്നു കൂടെ !


ഒരു റബ്ബി ഉല്‍ അവ്വല്‍ കൂടി പ്രവാചക സ്മരണയില്‍ സജീവമാകുകയാണ്. ഒരു വിഭാഗം പ്രവാചക കീര്‍ത്തനങ്ങളും, വര്നനകളിലൂടെയുള്ള പ്രസംഗങ്ങളുമായി വേദികളില്‍ നിറയുന്നു. പോസ്ടരുകള്‍, മൈക്ക് അനൌണ്‍സ്മെന്റുകള്‍ തുടങ്ങിയവയവുമായി കവലകളും, തെരുവുകളും ! ഇതിനെ എതിര്‍ക്കുന്ന വിഭാഗം മൌലൂദിനെയും, മദഹു പാട്ടുകളേയും, ഘോഷയാത്രകളെയും വിമര്‍ശിച്ചു ഇതിനെതിരെ സജീവമാകുന്നു. യദാര്‍ത്ഥ പ്രവാചക സ്നേഹം പ്രവാചക ചര്യയെ ജീവിതത്തില്‍ പുലര്‍ത്തുക എന്നതാണെന്നും, പ്രവാചക ചര്യയിലില്ലാത്ത ഇത്തരം ആഘോഷങ്ങള്‍ പ്രവാചക ചര്യക്ക്‌ എതിരാണെന്നും, അത് ബിദ്അത്താണെന്നും വ്യക്തമാക്കി ബോധവല്‍ക്കരിക്കുന്നു.
പ്രവാചകന്‍ മുഴു ജീവിതത്തില്‍ പ്രവര്‍ത്തിച്ചു മാതൃകയാക്കി ലോകത്തോട്‌ വിളിച്ചു പറഞ്ഞ ദൈവിക സന്ദേശത്തെ വിശ്വാസിയുടെ സാമൂഹ്യ , സാംസ്കാരിക, സാമ്പത്തിക മേഘലകളില്‍ മുഴുവന്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്നു പറയുന്ന മറ്റൊരു വിഭാഗവും തങ്ങളുടെ കര്‍മ പതതിലൂടെ പ്രവാചക സന്ദേശം വിളിച്ചു പറയുന്നതില്‍ വ്യാപ്ര്തരാണ്.
പക്ഷെ...
പ്രവാചക സ്മരണയില്‍ മുഴുകിയിരിക്കുന്ന മാതൃകയാകേണ്ട സമൂഹത്തിലെ പണ്ഡിതര്‍, അനുയായികള്‍, തങ്ങളുടെ സംഘടനയിലേക്ക് ചുരുങ്ങി, പ്രവാചകന്‍ വിളിച്ചു പറഞ്ഞ "അല്ലാഹുവിന്റെ ദീനിനെ നിങ്ങള്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിച്ചു പോകരുത് " എന്ന കുര്‍ആന്‍ സന്ദേശം വിസ്മരിക്കുകയാണ്. തങ്ങളുടെ ആദര്‍ശം ശരിയെന്നും, തങ്ങളാണ് യദാര്‍ത്ഥ തൌഹീദ് വാഹകരെന്നും, പ്രവാചക ചര്യ തങ്ങളാണ് ജീവിതത്തില്‍ മുഴുവന്‍ പകര്തുന്നതെന്നും അവകാശവാദമുന്നയിച്ചു വിഘടിച്ചു നില്‍ക്കുന്നു. പ്രവാചക ദിനം എല്ലാ വര്‍ഷവും കൊണ്ടാടപെടുമ്പോള്‍ പ്രവാചക സ്നേഹം എന്നത് തങ്ങള്‍ രൂപപെടുത്തിയ ചടങ്ങുകളില്‍ ഒതുങ്ങുന്നു. വിഭാഗിയത സമൂഹത്തില്‍ പൂര്‍വാധികം നിലകൊള്ളുകയും ചെയ്യുന്നു.
സമൂഹത്തില്‍ സൃഷ്ടിക്കേണ്ട ഇസ്ലാമിന്റെ ഗുണ ഫലങ്ങളെ ഈ വിഭാഗീയതകള്‍ അന്യമാക്കുകയാണ്. ഒരു സമൂഹം സൃഷ്ടിക്കേണ്ട മാതൃക എവിടെയെല്ലാം എന്നത് പോലും അപവാദങ്ങളില്‍ കുടുങ്ങുയാണ്. യോജിപ്പിന്റെ മേഖലകള്‍ തേടുന്നതിനു പകരം അനുഷ്ടാന വിഷയങ്ങള്‍ തങ്ങളുടെ പൊതു വിഷയങ്ങളാക്കി മാറ്റി, തര്‍ക്കങ്ങളും, കുതര്‍ക്കങ്ങളുമായി ഓരോ വിഭാഗവും പരസ്പരം ആശയ സന്ഘട്ടനങ്ങളിലാണ്. ഈ ആശയ വൈജാത്യമാകട്ടെ സൃഷ്ടാവിന്റെ ഭൂമികയില്‍ അനുഷ്ടാനങ്ങല്‍ക്കപ്പുറത്ത്, ജീവിതത്തെ ക്രമപെടുതെണ്ട സാമൂഹിക, സാമ്പത്തിക മേഖലകളെ പരിഗണിക്കുമ്പോള്‍ അപ്രധാനവുമാണ്. അത്തരം മേഖലകളെ ഒഴിച്ച് നിര്‍ത്തി ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയില്ല എന്നിരിക്കെ എന്ത് ആദര്‍ശമാണ് തങ്ങള്‍ ആ മേഖലകളില്‍ സീകരിക്കുന്നത് എന്നത് വിഷയമല്ല. തങ്ങളാണ് പ്രവാചകന്റെ യഥാര്‍ത്ഥ അനുയായികലെന്നും, അതല്ല തൌഹീദ് പറയുന്ന തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികലെന്നും പറയുമ്പോള്‍ തങ്ങള്‍ സീകരിക്കുന്ന മേല്‍ പറഞ്ഞ പൊതു ജീവിതത്തിലെ ആദര്‍ശങ്ങള്‍ ഒന്ന് തന്നെയാണ് എന്ന യാഥാര്‍ത്യത്തെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അവിടെ എന്ത് നിലപാട്, ആര് ഏറ്റെടുക്കണം, എങ്ങിനെ സജീവമാകണം എന്നതിന് യാതൊരു നിര്‍ദേശങ്ങളും ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തന മണ്ടലതിലൂടെ സമൂഹത്തിനു സമര്‍പ്പിക്കുന്നുമില്ല.
പൊതു ജീവിതത്തില്‍ ഇസ്ലാമിന്റെ മുഴു ജീവിത ആദര്‍ഷ ഭൂമികയില്‍ നിന്ന് കൊണ്ട് എപ്രകാരം വിഷയങ്ങളില്‍, പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ സജീവമാകാം എന്നത് പ്രയോഗ വല്ക്കരിച്ചു കാണിക്കുമ്പോള്‍ അത് ചെയ്യുന്ന വിഭാഗത്തെ അനുകൂലിക്കാനുള്ള ആര്‍ജ്ജവം ഈ സംഘടനകള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ ഇസ്ലാമിക സമൂഹത്തിന്റെ നിര്‍ഭാഗ്യമെന്നു പറയട്ടെ അതും ഉണ്ടായില്ല എന്ന് മാത്രമല്ല സമൂഹ മധ്യത്തില്‍ അവരെ തുറന്നു എതിര്‍ത്ത് അനുയായികളെ ചിന്താപരമായി നിഷ്ക്രിയമാക്കി തങ്ങളുടെ ''ആദര്‍ശത്തില്‍ '' നിലനിര്‍ത്തി പോരുകയെന്ന ദൌത്യത്തില്‍ മാത്രം മുഴുകുകയാണ്.
സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. സൃഷ്ടാവ് ഏകനാണെന്ന ആദര്‍ശത്തിന്റെ പേരിലെങ്കിലും പ്രവാചകന്റെ അനുയായികള്‍ , സംഘടനകള്‍ ഒന്നിക്കേണ്ടതുണ്ട്. ഒരു സംഘടിത (ഉമ്മത്ത് ) രൂപത്തില്‍ മാത്രമേ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ തങ്ങളുടെ ചിന്തകള്‍ ഏകീകരിച്ചു സമൂഹത്തിനു മാതൃകയാകുന്ന കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ. വിഭാഗീയത നഷ്ടങ്ങള്‍ മാത്രമേ വരുത്തൂ. തങ്ങളുടെ ചിന്തകളും, പ്രവര്‍ത്തനങ്ങളും തര്‍ക്കങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ചിന്തക്ക് വിടെയമാകേണ്ട വര്‍ത്തമാന കാല വിഷയങ്ങളില്‍ ചിന്തകള്‍ ശൂന്യമാണ്. ഇത് മാറേണ്ടതുണ്ട്. പണ്ഡിതര്‍ ചിന്തിക്കേണ്ടതുണ്ട്. വിഭാഗീയതകള്‍ മാറ്റി നിര്തെണ്ടതുണ്ട്. പ്രവാചകന്റെ ആഗമനം ഒരു കെട്ടുറപ്പുള്ള സമൂഹത്തിന്റെ മാതൃക നിര്മിതിക്ക് വേണ്ടിയാണ്, വിഘടിച്ചു നിന്നവരെ ഒരു ആദര്‍ശത്തില്‍ ഒരുമിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഒരു വചനം, അത് സൃഷ്ടിച്ച വിപ്ലവം ചെറുതായിരുന്നില്ല. അതിലൂടെയാണ് പ്രവാചകന്‍ ഒരു മാതൃക സമൂഹത്തെ വാര്‍ത്തെടുത്തത്. തീര്‍ച്ചയായും ഈ അനുഗ്രഹീത മാസം അതിനുള്ള ഒരു വിചിന്തനത്തിന് സംഘടനകള്‍ ഉപയോഗിക്കുമെങ്കില്‍, പ്രവാചക സ്മരണ കൊണ്ട് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട ഫലം സമൂഹത്തിനു അനുഭവേദ്യമാകും.

പക്ഷെ നമ്മള്‍ എവിടെയാണ് !
...............******...............
പ്രവാചക ജീവിതത്തിലെ ഒരു ഇടപെടല്‍ എന്നോട് പറഞ്ഞത്
തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍
എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ വരുന്നതു കണ്ടു.

ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ? ,
അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി ''സ്വന്തം തലയില്‍'' വെച്ചതിനു ശേഷം ചോദിച്ചു, ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്‌?
എന്റെ വീട്ടിലേക്കാണ് .
ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, വീട്ടിലെത്തി.
വിറകു കെട്ട് ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു, പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം!
എന്താണത്!"
അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു.......
ആ മുഹമ്മദ്‌ ഞാനാണ് !

...............................
ആ സ്ത്രീയുടെ വിറകു ഉയര്‍ത്തി സ്വയം തലയിലേറ്റിയ ഉദാത്തമായ മനുഷ്യ നന്മ , അത് ഹൃദയങ്ങളിലുണ്ടാക്കിയ അലകളായിരിക്കുമോ എന്റെയും, നിങ്ങളുടെയും പൂര്‍വികരെ ഇസ്ലാം പുണരുവാന്‍ കാരണമായ ഇസ്ലാമിന്റെ പ്രായോഗിക സന്ദേശം !
എനിക്ക് ഈ ഇരുട്ടില്‍ പ്രവാചകന്റെ ആ നന്മയുടെ വെളിച്ചമല്ലാതെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പക്ഷെ..
എന്നീട്ടും മറ്റുള്ളവര്‍ക്ക് എങ്ങിനെ ഇരുട്ടില്‍ തപ്പാന്‍ കഴിയുന്നു........

Friday, January 22, 2010

സമൂഹ പുന:സൃഷ്ടിക്കൊരു ശാക്തീകരണം


പാശ്ചാത്യ ഫെമിനിസത്തിന്റെ നിര്‍വചനങ്ങള്‍ അപ്പാടെ വിഴുങ്ങി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി നമ്മുടെ സമൂഹത്തില്‍ വരുന്നവര്‍ സൃഷ്ടിച്ച 'ഫെമിനിസം' പൊതു സമൂഹത്തില്‍ ദൃശ്യമാണ്. മുതലാളിത്വം ബൂട്ടി പാര്‍ലറില്‍ അണിയിച്ചൊരുക്കിയ ഫെമിനിസം സ്ത്രീ മനസ്സുകളെ ഉല്പന്നങ്ങളുടെ അടിമകളാക്കി തളച്ചിട്ടു. അതിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ സമൂഹത്തിനു പരിചയപെടുത്തി. കലാലയങ്ങള്‍ വരെ അതിന്റെ വേരുകള്‍ പടര്‍ന്നു. മൂല്യ ശോഷണം സംഭവിച്ച കുടുമ്പ ബന്ധങ്ങളുടെ ഉപോല്പന്നമായി പാശ്ചാത്യ ഫെമിനിസത്തിന്റെ അലയൊലികള്‍ നമ്മുടെ സംസ്കാരത്തിലേക്കും, അത്തരത്തിലുള്ള തകര്‍ച്ചയുടെ അനന്തര ഫലമായി ബോയ്‌ ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ സംസ്കാരവും കടം കൊണ്ടു. സ്ത്രീ സ്വാതന്ത്ര്യമെന്ന പേരില്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപെട്ടു. അതിലെ ചതികുഴികള്‍ വ്യക്തമായീട്ടും മുതലാളിലത്വ ഫെമിനിസം കച്ചവട പരസ്യങ്ങളില്‍ നിന്ന് ചിരിച്ചു.
വിദ്യയിലൂടെ, അറിവിലൂടെ, തിരിച്ചറിവിലൂടെ സ്ത്രീ സ്വതന്ത്രയാകെണ്ടതുണ്ട്. തങ്ങള്‍ക്കു കിട്ടിയ കഴിവുകള്‍ നന്മയുടെ പുനസൃഷ്ടിക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സാമൂഹിക അവസ്ഥ അവര്‍ സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഈ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വചിച്ചുവെന്നു എളുപ്പം വായിക്കാന്‍ കഴിയും. ഇതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു സാമൂഹിക ചുറ്റുപാടിലാണ് 'സ്ത്രീ ശാക്തീകരണം' പുതിയ വെളിച്ചം തേടുന്നത്.
പുരുഷനും സ്ത്രീയും ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിയില്‍ പരസ്പരപൂരകമാണ്. അവകാശങ്ങളെ കുറിച്ച്,തങ്ങളുടെ കഴിവുകളെ കുറിച്ച്, തങ്ങള്‍ ജീവിക്കുന്ന സാമൂഹികചുറ്റുപാടിനെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് ഒരു സ്ത്രീ ആര്‍ജ്ജിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം സമൂഹത്തില്‍
നിര്‍മിക്കപെടെണ്ടത് കാലഘട്ടന്തിന്റെ അവ്വശ്യമാണ്.

കുടുമ്പത്തിന്റെ നിര്‍മിതി സ്ത്രീയില്‍ നിന്നുമാണ്. മാതാവായി, സഹോദരിയായി, മകളായി, ഭാര്യയായി സ്ത്രീയുടെ വ്യക്തിത്വം ബന്ധപെട്ടിരിക്കുമ്പോള്‍ എവിടെയാനവര്‍ അകറ്റി നിര്തപെടുന്നത്. എവിടെയാനവര്‍ ഇരകളാക്കപെടുന്നത്, അവര്‍ ചൂഷണം ചെയ്യപെടുന്നത്.

സ്ത്രീ, അവര്‍ക്ക് നിഷേദിക്കപെട്ട വ്യക്തിത്വം സ്വന്തത്തിലേക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

സുരക്ഷിതമായിരിക്കേണ്ട തങ്ങളുടെ ഭൂമിക ആരൊക്കെയോ മലീമാസമാക്കിയിരിക്കുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവകാശ നിഷേധങ്ങള്‍, തെരുവിലേക്ക് എടുതെറിയപെട്ട ഇരകള്‍ക്ക് ആധുനിക വ്യവസ്ഥിതി പേരിട്ടു നല്‍കിയ പുതിയ 'തൊഴില്‍' മേഖല, ചതി കുഴിയില്‍ പെട്ടവരുടെ വിലാപങ്ങള്‍, അശ്ലീലതകള്‍. സാമാന്യവല്‍ക്കരിപ്പിക്കപെട്ടു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, വാര്‍ത്തകള്‍, സമൂഹം അന്ധത ബാധിച്ചു കിടക്കുമ്പോള്‍ അതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. മാതാവിന്റെ, മകളുടെ, സഹോദരിയുടെ, ഭാര്യയുടെ വ്യക്തിത്വം സമൂഹത്തില്‍ സംരക്ഷിക്കപെടെണ്ടതുണ്ട്. എവിടെയോ നഷ്ടപെട്ടുപോയ നന്മയുടെ വെളിച്ചം സമൂഹത്തില്‍ തിരികെ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം ഉണ്ടായിവരെണ്ടതുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിനു നല്‍കുന്നത് പുതിയൊരു സ്ത്രീ സ്വാതന്ത്ര്യമായിരിക്കും.

കമ്പോള വല്ക്കരിക്കപെട്ട സമൂഹത്തില്‍ എല്ലാം ഉത്പന്നങ്ങള്‍ മാത്രമാണ്. അപചയം സംഭവിക്കുന്ന പുതിയ തലമുറ, മീഡിയ. ധാരളിത്വത്തിന്റെ, ഉപഭോഗ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്‍ ഒലിച്ചുപോകുന്ന സാമൂഹിക-മാനുഷിക നന്മകള്‍. ഇവിടെ, ഫിര്‍ഔനെതിരെ ശബ്ദിച്ച മാതൃകയായ ആസിയായുടെ , സഫയിലും -മര്‍വായിലും ഒരു ജനപതത്തിനു നാന്ദി കുറിച്ച് പാദങ്ങള്‍ ചലിപ്പിച്ച മാതൃകയായ 'ഹാജറയുടെ' ഒരു പിന്‍ തലമുറ‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തെ ഗൌരവമായി വായിക്കുന്ന, കാണുന്ന ഒരു പ്രതിബദ്ധതയുള്ള സമൂഹ കൂട്ടായ്മക്ക് മാത്രമേ ഈ സാഹചര്യത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നന്മയുടെ വാഹകര്‍ക്ക് ബീജാവാപം നല്‍കി ഒരു സ്ത്രീ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിയിലെങ്കിലും ഉയര്‍ന്നു വരുന്നത് സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നു. സംഘടന സങ്കുചിതത്വങ്ങള്‍കുപരി സാമൂഹ്യ നന്മ ലക്ഷ്യമാക്കുന്നുവെങ്കില്‍ നന്മയുടെ ഈ ചേരിയില്‍ സമൂഹത്തിലെ സ്ത്രീകള്‍ അനിചേരുന്നതിലൂടെ ഒരു മാതൃക സമൂഹത്തിന്റെ പ്രായോഗിക നിര്‍മിതി സാധ്യമാകും.
അത്തരമൊരു കൂട്ടായ്മയുടെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ട് ഈ വൈകിയ വേളയിലെങ്കിലും തങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു ചവ്വിട്ടി മുന്നോട്ട് നീങ്ങുന്ന നന്മയുടെ, വെളിച്ചത്തിന്റെ സ്ത്രീ ശാക്തീകരണത്തിന് ' അഭിവാദനങ്ങള്‍ '.

Saturday, January 2, 2010

തൌഹീദിന്റെ പ്രായോഗികത

മനുഷ്യസമൂഹത്തിനു സാക്ഷിയായി നില കൊള്ളേണ്ട സമൂഹം. മാതൃകയാകേണ്ട സമൂഹം! സാമൂഹിക തിന്മ കള്‍ക്കെതിരെ ശബ്ദമുയര്തേണ്ട സമൂഹം !. സകല മേഖലകളിലും മാര്‍ഗ ദര്‍ശകമാകേണ്ട സമൂഹം !
അവര്‍ക്കിടയിലാണ് വാദ പ്രതിവാദങ്ങള്‍ക്കായി വിഷയങ്ങള്‍ ഉണ്ടാക്കി പരസ്പരം തര്‍ക്കിച്ചു 'ഒരു പണ്ഡിത വൃന്ദം' ഊര്‍ജ്ജം ചിലവഴിക്കുന്നത്. ആയത്തും , ഹദീതും തങ്ങളുടെ പെട്ടിക്കു സ്യൂട്ടാകുന്ന രീതിയില്‍ അവിടെ നിന്നും ഇവിടെ നിന്നും കട്ട് ചെയ്തു ഫിറ്റാക്കി ആ പെട്ടികളുമായി വിഷയങ്ങളുടെ സ്പെഷ്യ ലിസ്ടുകലായി വേദികളില്‍ നിന്നും വേദികളിലേക്ക് നീങ്ങുന്നു. അവര്‍ നിര്മിചെടുത്ത അണികലാകട്ടെ ഇതെല്ലം കേട്ട് 'ഹിസ്ടീരിയ' ബാധിച്ച പോലെ അവര്‍ക്ക് പിന്നാലെ ആവേശമായി നിലകൊള്ളുന്നു.

കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഭാഗമാകേണ്ട മാതൃകഎന്ന് പറയുന്ന സമൂഹത്തിന്റെ ഇന്നത്തെ പണ്ഡിത നേതൃത്വം ഇത്തരം വാദ പ്രതിവാദങ്ങളില്‍ ആനന്ദം കണ്ടെത്തുമ്പോള്‍, അണികള്‍ പരസ്പരം വിജയത്തിന്റെയും, പരാജയത്തിന്റെയും കണക്കുകള്‍ എടുത്തു കോള്‍മയിര്‍ കൊള്ളുന്നു. പിന്നെ പോസ്ടരുകള്‍, സീഡികള്‍ തെരുവുകളില്‍, വീടുകളില്‍ നിറയുന്നു.

ഇവര്‍ പറയുന്ന ആയത്തും , ഹദീതും എന്താണെന്നോ അതില്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്തെന്നോ അറിയാതെ ഒരു സമൂഹം രൂപപെടുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ 'ഇവരുടെ കണ്ണില്‍ തൌഹീദില്ലെന്നു പറയുന്നവര്‍' തികച്ചും മനുഷ്യ സ്നേഹത്തിന്റെ പേരില്‍ തങ്ങളുടെ ആരോഗ്യവും, യൌവ്വനവും ചൂഷണത്തിനെതിരെ ആ സമൂഹത്തിനു പരിഹാരമായി, ഊര്‍ജ്ജമായി നിലകൊള്ളുന്നു. ഇത്തരം പ്രശ്നങ്ങളില്‍ തങ്ങളുടെ വിശ്വാസത്തിനു യാതൊരു പങ്കു വഹിക്കാനില്ലെന്ന മട്ടിലാണ് വാദ പ്രതിവാധങ്ങളുടെ നേതൃത്വങ്ങള്‍.

ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ പരിപൂര്‍ണത സമര്‍പ്പിക്കേണ്ട വിഭാഗത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെ അനുഭവേദ്യമാകുംപോള്‍ ആ പരിപൂര്ന്നതയെ സകലതും ഉള്‍കൊള്ളുന്ന തൌഹീദിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന വിഭാഗത്തിനെ അനുകൂലിക്കുന്നതിന് പകരം 'പൊതു ശത്രുവെന്ന'പോലെ പല പേരുകള്‍ വിളിച്ചു തങ്ങളുടെ അണികളെ പിന്നില്‍ നിര്‍ത്തുന്നത്തിനാണ് നേതൃത്വങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങളില്‍ അവശ വിഭാഗത്തിനും, പാര്ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കും വേണ്ടി നിലയുരപ്പിക്കേണ്ട യുവ ഊര്‍ജ്ജത്തെ ശണ്ടീകരിച്ചു മന്ത്രോചാരനങ്ങളിലും, തങ്ങളുടെ ധ്യാന-പ്രാര്‍ത്ഥന സദസ്സുകളിലും ആവാഹിച്ചു നിര്തുന്നവര്‍ പ്രവാചകര്‍ ഓരോ കാലഘട്ടങ്ങളിലും എതിര്‍ത്ത പുരോഹിതവര്‍ഗ്ഗത്തിന്റെ പിന്തുടര്ച്ചകാര്‍ മാത്രമായി മാറുകയാണെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്.

ചിന്തകളില്‍, കാഴ്ചകളില്‍ എവിടെയാണ് ഇവര്‍ക്ക് സൃഷ്ടാവിനെ, അവന്റെ വ്യവസ്ഥിതിയെ മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്‌.
അധര വ്യായാമമായി മാത്രം മാറുന്ന 'തൌഹീദ്' വെറും മുണ്ട് കേറ്റി ഉടുക്കുന്നതിലും, പല്ല് വൃത്തിയാക്കുന്നതിലും, പ്രാര്‍ഥനകളിലും മാത്രമായി ഒതുങ്ങി പോയത് എന്തുകൊണ്ടാണ്.

സാമൂഹിക പ്രശ്നങ്ങളില്‍ വിവേചനമില്ലാതെ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഇവരുടെ ചിന്തകള്‍ കുര്‍ആനില്‍ നിന്നും അകന്നു വെറും അറബി ഉചാരണങ്ങളില്‍ ഒതുങ്ങിയത് എന്താണ്!
' ' നിങ്ങള്‍ എനിക്ക് വിധേയമായികൊണ്ടോ , അല്ലാതെയോ ഉണ്ടായി വരുവിന്‍'' എന്ന് പ്രപഞ്ചത്തോട്‌ അവയുടെ സൃഷ്ടി ആരംഭത്തില്‍ സൃഷ്ട്ടാവ് പറഞ്ഞപ്പോള്‍ , അവ പറഞ്ഞു..'ഞങ്ങള്‍ ഇതാ നിനക്ക് വിധേയമായി {മുസ്ലീമായി} വന്നിരിക്കുന്നു.'
അല്ലാഹു പറയുന്നു ' 'ഇബ്രാഹിം, ഇസ്ഹാക്ക്, സാലിഹ്, മൂസ, ഈസ,.....അവര്‍ 'മുസ്ലീങ്ങളില്‍' പെട്ടവര്‍ ആയിരുന്നു''.
അവര്‍ നമ്മെളെ പോലെ പാരമ്പര്യമായി മുസ്ലീങ്ങള്‍ എന്നല്ല കുര്‍ ആന്‍ വിശേഷിപ്പിച്ചത്‌. അവര്‍ ആല്ലാഹുവിന്റെ വ്യ്വസ്ഥിതിയായ ഇസ്ലാം എന്നതില്‍ ഉള്‍പെടുന്ന പ്രവര്‍ത്തനത്തില്‍ എര്പെട്ടത്തില്‍ കൂടിയാണ് ആ വിശേഷണം അല്ലാഹു 'മുസ്ലീങ്ങളില്‍ പെട്ടവര്‍' എന്ന് വിശേഷിപ്പിച്ചത്‌.


അപ്പോള്‍ ആ വിശേഷണത്തിന് അര്ഹമാകുന്ന പ്രവര്‍ത്തനത്തില്‍ കൂടിയാണ് 'ആ ഖൈര്‍ ഉമ്മയില്‍ ' ഒരു സമൂഹം ഉള്പെടുന്നത്. അതല്ലാതെ മന്ത്രങ്ങളില്‍ സംതൃപ്തിയടയുന്ന ഒരു ഏക സൃഷ്ടാവ് സങ്കല്പതിലൂടെയല്ല എന്ന് കുര്‍ ആന്‍ അടിവരയിട്ടു പ്രവാചക കാലഘട്ടത്തിലെ സമൂഹങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചു പറയുന്നു.
പക്ഷെ, സൃഷ്ട്ടാവിനെ , സൃഷ്ടാവിന്റെ ചിന്തയെ മനുഷ്യനേക്കാളും താഴ്ന്ന രീതിയില്‍ (വിശുദ്ധ ഖുര്‍ആന്‍: 48 - 6) വ്യാക്ക്യാനിച്ചു അവതരിപ്പിച്ചു നിലകൊള്ളുന്ന നേതൃത്വം , സമൂഹം, അതിന്റെ പാരായണത്തില്‍
മാത്രം മുഴുകിയിരിക്കുന്ന അവസ്ഥക്ക് കാരണമായത്തിനു ആരാണ് ഉത്തരവാദിയെന്ന് സ്വയം തിരിച്ചറിയുന്നത്‌ വരെ ചില്ലുകള്‍ എറിഞ്ഞു ഉടക്കലും, ഒട്ടിക്കലും തുടര്‍ന്ന് കൊണ്ടേയിരിക്കും.